print edition ചരിത്രംകുറിച്ച് ഇന്ത്യൻ പെൺകുട്ടികൾ: അണ്ടർ 17 ഏഷ്യൻ കപ്പിന് യോഗ്യത

ബിഷ്‌കെക് (ഉസ്‌ബെക്കിസ്ഥാൻ): വനിതാ ഫുട്‌ബോളിൽ ഇന്ത്യയുടെ മിന്നുന്ന പ്രകടനം തുടരുന്നു. അടുത്ത വർഷത്തെ വനിതാ അണ്ടർ 17 ഏഷ്യൻ കപ്പിന് ഇന്ത്യൻ ടീം യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെ 2–1ന് തോൽപ്പിച്ചാണ് മുന്നേറ്റം. 20 വർഷത്തിനുശേഷമാണ് ഇന്ത്യ ഏഷ്യൻ കപ്പ് കളിക്കാനെത്തുന്നത്. 2005ൽ നേരിട്ട് യോഗ്യത കിട്ടുകയായിരുന്നു. യോഗ്യതാ മത്സരം കളിച്ച് കയറുന്നത് ആദ്യം.
മുന്നേറാൻ സമനില മതിയായിരുന്ന ഇന്ത്യക്ക് ഉസ്‌ബെക്കിസ്ഥാനെതിരെ ആദ്യഘട്ടത്തിൽ തിരിച്ചടി കിട്ടി. ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിലാകുകയായിരുന്നു. എന്നാൽ ഇടവേളയ്‌ക്കുശേഷം 11 മിനിറ്റിനിടെ രണ്ട് ഗോളടിച്ച് തിരിച്ചുവന്നു. തണ്ടാമോണി ബാസ്‌കെ, അനുഷ്‌ക കുമാരി എന്നിവർ ഗോളടിച്ചു. ആദ്യ കളിയിൽ ആതിഥേയരായ കിർഗിസ് റിപ്പബ്ലിക്കിനെ ഇതേ സ്‌കോറിനാണ് കീഴടക്കിയത്. അടുത്ത വർഷം ചൈനയിലാണ് ഏഷ്യൻ കപ്പ്. ജൊകിം അലെക്‌സാണ്ടേഴ്‌സൺ പരിശീലിപ്പിക്കുന്ന ടീമിൽ മലയാളി ഗോൾ കീപ്പർ തമീന -ഫാത്തിമയുമുണ്ട്. രണ്ട് കളിയിലും ഇറങ്ങിയില്ല. സീനിയർ വനിതാ ടീമും അണ്ടർ 20 ടീമും ഏഷ്യൻ കപ്പിന് യോഗ്യത നേടിയിട്ടുണ്ട്.










0 comments