സൂപ്പർ കെയ്‌ൻ

ഫ്‌ളമെങ്ങോയ്--ക്കെതിരെ ഇരട്ടഗോൾ നേടിയ ബയേൺ മ്യൂണിക് മുന്നേറ്റക്കാരൻ ഹാരി കെയ്ൻ

Sports Desk
Published on Jul 01, 2025, 03:03 AM | 1 min read
മയാമി
ഹാരി കെയ്‌നിന്റെ ഇരട്ടഗോൾ മികവിൽ ബയേൺ മ്യൂണിക് ക്ലബ് ഫുട്‌ബോൾ ലോകകപ്പിന്റെ ക്വാർട്ടറിൽ. പ്രീ ക്വാർട്ടറിൽ ബ്രസീൽ ക്ലബ് ഫ്‌ളമെങ്ങൊയെ 4–-2ന് തോൽപ്പിച്ചു. ക്വാർട്ടറിൽ യൂറോപ്യൻ ചാമ്പ്യൻമാരായ പിഎസ്‌ജിയാണ് എതിരാളി.അഞ്ചിനാണ് മത്സരം.
ഫിലിപെ ലൂയിസിന് കീഴിൽ മികച്ച പ്രകടനവുമായി മുന്നേറിയ ഫ്‌ളമെങ്ങോ ബയേണിനെതിരെ പൊരുതിക്കളിച്ചു.ആദ്യ പത്ത് മിനിറ്റിൽ വഴങ്ങിയ രണ്ട് ഗോളുകൾ തിരിച്ചടിയായുകയായിരുന്നു.
തുടർച്ചയായ പതിനൊന്ന് മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ബ്രസീൽ ക്ലബ് ബയേണിന് മുന്നിലെത്തിയത്. എന്നാൽ കളി തുടങ്ങി ആറാം മിനിറ്റിൽ അവർ ഗോൾ വഴങ്ങി. ജോഷ്വ കിമ്മിച്ചിന്റെ കോർണർ കിക്ക് തടയാനുള്ള ശ്രമത്തിനിടെ മധ്യനിരക്കാരൻ എറിക് പുൾഗാർ സ്വന്തം വലയിലേക്ക് പന്തിട്ടു.
പിഴവുഗോളിൽ മുന്നിലെത്തിയ ബയേൺ നാല് മിനിറ്റിൽ നേട്ടം രണ്ടാക്കി. ദയോത് ഉപമെകാനോ ഫ്‌ളമെങോ പകുതിയിൽനിന്ന് പന്തുമായി മുന്നേറി. പിന്നെ കെയ്‌നിലേക്ക്. ഇംഗ്ലീഷുകാരന്റെ അടി ഫ്‌ളമെങൊ പ്രതിരോധക്കാരൻ ലിയോ ഓർട്ടിസിന്റെ കാലിൽതട്ടി പന്തിൽ കയറി.
ഇതിനുശേഷമായിരുന്നു ബ്രസീൽ ക്ലബിന്റെ മറുപടി. ജേഴ്‌സന്റെ കരുത്തുറ്റ ഷോട്ട് ബയേൺ ഗോൾ കീപ്പർ മാനുവൽ നോയയെ കാഴ്‌ചക്കാരനാക്കി വലയിൽ കയറി. എന്നാൽ ഇടവേളയ്‌ക്ക് തൊട്ടുമുമ്പ് ബയേൺ വീണ്ടും ലീഡുയർത്തി. ഇക്കുറി ലിയോ ഗൊറെട്‌സ്‌കയുടെ ലോങ് റേഞ്ച് ഷോട്ട് ഫ്‌ളമെങൊ ഗോൾ കീപ്പർ അഗസ്‌റ്റിൽ റോസിക്ക് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.
ഇടവേളയ്‌ക്കുശേഷം ബ്രസീലുകാർ ഒരെണ്ണം കൂടി മടക്കി. ഇക്കുറി പെനൽറ്റിയിലൂടെ ജോർജിന്യോയാണ് ലക്ഷ്യം കണ്ടത്. ഡി അറാസ്‌കയെറ്റയുടെ അടി മിക്കേൽ ഒലീസെയുടെ കൈയിൽ തട്ടിയതിനായിരുന്നു പെനൽറ്റി. ഒപ്പമെത്താനായി ഫ്‌ളമെങൊ നിരന്തരം ശ്രമിക്കുന്നതിനിടെയാണ് കെയ്‌ൻ ബയേണിന്റെ പട്ടിക പൂർത്തിയാക്കുന്നത്. ഈ സീസണിൽ ബയേണിനായി 41 ഗോളായി കെയ്‌നിന്. തുടർച്ചയായ രണ്ടാം സീസണിലാണ് ഇംഗ്ലീഷുകാരൻ നാൽപ്പത് ഗോൾ മറികടക്കുന്നത്.










0 comments