'ബൈ' പറഞ്ഞ് കാലവർഷം; 'വെൽക്കം' ചെയ്ത് വയനാട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലപ്പെടുന്നു. ഇന്നും നാളെയുമായി മഴ മുന്നറിയിപ്പുകൾ ഇല്ല. ഇതോടെ മഴക്കെടുതിയിൽ നിന്ന് കേരളം കരകയറുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ പലപ്രദേശങ്ങളിൽ വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ടെങ്കിലും ചെറിയ തോതിൽ വെള്ളമിറങ്ങുന്നത് ആശ്വാസം പകരുന്നു. ഒരാഴ്ചയായി കേരളത്തിൽ പെയ്ത കനത്ത മഴയിൽ കുട്ടനാടായിരുന്നു യഥാർഥ ഇരയായി മാറിയത്. പമ്പയും മണിമലയാറും ഒഴുക്കുന്ന വെള്ളമാണ് കുട്ടനാടിനെ മുക്കിയത്. എന്നാൽ, സംസ്ഥാനത്തിന്റെ മറ്റ് പലയിടങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങി.
ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ആളുകൾ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങി. മഴയുടെ കാഠിന്യം കുറഞ്ഞതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികളെ സ്വീകരിക്കുന്നതിനായി ഒരുങ്ങി കഴിഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓഗസ്റ്റ് 10 മുതൽ 13 വരെ പച്ച അലർട്ട് (മഴയില്ല) പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് കളക്ടറുടെ ഉത്തരവായി. ഇതോടെ വയനാട് ടൂറിസവും വീണ്ടും ഉയർത്തെഴുന്നേറ്റു.
ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾക്കും യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കത്തിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുമെന്ന് വയനാട് ജില്ലാ കളക്ടർ അറിയിച്ചു. ഇത്തവണത്തെ കാലവർഷക്കെടുതിയിൽ ദുരിതം നേരിട്ട പത്തനംതിട്ടയും കോട്ടയവും തിരിച്ചു വരവിന്റെ പാതയിലാണ്. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയത്തും സമാനമാണ്. ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് മാത്രമാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.









0 comments