ഫുട്ബോൾ ലോകകപ്പ്: ടിക്കറ്റ് സ്വന്തമാക്കാൻ അവസാന അവസരം; വിൽപ്പന തീയതി പ്രഖ്യാപിച്ചു

വാഷിങ്‌ടൺ: അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായി ആതിയേത്വം വഹിക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ അവസാന ഘട്ട ടിക്കറ്റ് വിൽപ്പന തീയതി ഫിഫ പ്രഖ്യാപിച്ചു. ജൂൺ 11ന് ആരംഭിക്കുന്ന ടൂർണമെന്റിലെ ശേഷിക്കുന്ന ടിക്കറ്റുകൾ ഏപ്രിൽ ഒന്നു മുതൽ ലഭ്യമാകും. ഇതിനോടകം പത്ത് ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയതായി അധികൃതർ അറിയിച്ചു.
ടിക്കറ്റിനായി അപേക്ഷിക്കുന്നവർക്ക് നിലവിലുള്ള ഫിഫ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുകയോ അല്ലെങ്കിൽ പുതിയ അക്കൗണ്ട് സൃഷ്ടിക്കുകയോ ചെയ്യാം. FIFA.com/tickets എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. നേരത്തെ ലോകകപ്പ് ടിക്കറ്റ് നിരക്കിലെ അമിത വർധനവിനെതിരെ ആരാധകരിൽ നിന്നും ഫുട്ബോൾ അസോസിയേഷനുകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റിന് 60 ഡോളറായി നിരക്ക് കുറിച്ചു.
ഒട്ടേറെ സവിശേഷതകളുള്ള ലോകകപ്പാണ് ഇത്തവണത്തേത്. മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയരാകുന്നത് ആദ്യം. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം ഇക്കുറി 48 ആണ്. കഴിഞ്ഞതവണ 32 ആയിരുന്നു. 16 നഗരങ്ങളിലാണ് കളികൾ. നാല് നവാഗതരാണ് അടുത്ത വർഷത്തെ ലോകകപ്പിൽ പന്ത് തട്ടുന്നത്. കുറസാവോ, ജോർദാൻ, ഉസ്‌ബെക്കിസ്ഥാൻ, കേപ് വെർദെ ടീമുകൾക്ക് കന്നി ലോകകപ്പാണ്.











0 comments