Deshabhimani

37 ഗോളടിച്ച് ബാഴ്‌സ, അഞ്ചെണ്ണം മാത്രം വാങ്ങി ഇന്റർ; ആക്രമണവും പ്രതിരോധവും മാറ്റുരയ്‌ക്കുന്ന സെമിയിൽ ആര്‌ ജയിക്കും?

fcb vs im match preview

PHOTO: Instagram

avatar
Sports Desk

Published on Apr 30, 2025, 05:20 PM | 2 min read

10 വർഷങ്ങളായി എഫ്‌ സി ബാഴ്‌സലോണ ചാമ്പ്യൻസ്‌ ലീഗ്‌ ഉയർത്തിയിട്ട്‌. ഇന്റർ മിലാൻ 15 വർഷവും. ഈ കാത്തിരിപ്പുകൾ അവസാനിപ്പിക്കുന്നതിനായാണ് ഇരുടീമുകളും ചാമ്പ്യൻസ്‌ ലീഗ്‌ സെമി ഫൈനലിൽ കൊമ്പുകോർക്കുന്നത്.
ബാഴ്‌സയുടെ തട്ടകമായ ഒളിമ്പിക്‌ സ്‌റ്റേഡിയത്തിൽ ഇന്ന്‌ രാത്രി 12.30നാണ്‌ ആദ്യപാദ സെമി. ആറുവർഷത്തിനുശേഷം അവസാന നാലിൽ ഇടംപിടിച്ച ബാഴ്‌സ ക്വാർട്ടറിൽ ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ 5-3ന്‌ വീഴ്‌ത്തിയാണ്‌ സെമിയിലേക്കെത്തിയത്‌. കരുത്തരായ ബയേൺ മ്യൂണിക്കിനെ 4-3ന്‌ മറികടന്ന്‌ ഇന്റർ മിലാനും അവസാന നാലിലേക്ക്‌ ടിക്കറ്റെടുത്തു.


ഹാൻസി ഫ്ലിക്കെന്ന ജർമൻ പരിശീലകന്‌ കീഴിൽ ഈ സീസണിൽ തകർപ്പൻ കളിയാണ്‌ ബാഴ്‌സയുടേത്‌. സ്ഥിരതയോടെ ആക്രമണ ഫുട്‌ബോൾ കളിച്ചു. മൂന്ന്‌ ട്രോഫികളാണ്‌ ലക്ഷ്യം. പരമ്പരാഗത എതിരാളിയായ റയൽ മാഡ്രിഡിനെ തോൽപ്പിച്ച്‌ കിങ്‌സ്‌ കപ്പ്‌ (കോപാ ഡെൽ റേ) നേടിക്കഴിഞ്ഞു. സ്‌പാനിഷ്‌ ലീഗിൽ അഞ്ച്‌ കളി ശേഷിക്കെ നാല്‌ പോയിന്റിന്‌ മുന്നിലാണ്‌. ചാമ്പ്യൻസ്‌ ലീഗിലാണ്‌ അടുത്ത നോട്ടം.

2023ലെ റണ്ണറപ്പുകളായ ഇൻസാഗി പരിശീലിപ്പിക്കുന്ന ഇന്ററിന്‌ മികച്ച തുടക്കമായിരുന്നു സീസണിൽ. സെമി ഉറപ്പിക്കുംവരെ കാര്യങ്ങൾ ശരിയായ ദിശയിലായിരുന്നു. എന്നാൽ പിന്നീട്‌ ഇറ്റലിയിൽ അടിപതറി. തുടർച്ചയായി മൂന്ന്‌ കളി തോറ്റാണ്‌ ബാഴ്‌സലോണയിൽ എത്തുന്നത്‌. തോൽവിയോടെ ഇറ്റാലിയൻ ലീഗിലെ ഒന്നാംസ്ഥാനവും നഷ്ടമായി. നാപോളിയാണ്‌ അവിടെ മുന്നിലുള്ളത്‌. മൂന്ന്‌ പോയിന്റ്‌ കുറവിൽ 71 പോയിന്റുമായി ഇന്റർ രണ്ടാമതാണ്‌.


ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമായാണ്‌ ബാഴ്‌സലോണ സെമിക്കെത്തുന്നത്‌. 37 ഗോളുകളാണ്‌ ബാഴ്‌സ ചാമ്പ്യൻസ്‌ ലീഗിൽ നേടിയത്‌. ഇന്ററാകട്ടെ ഏറ്റവും കുറവ്‌ ഗോൾ വാങ്ങിക്കൊണ്ടും. വെറും അഞ്ച്‌ ഗോൾ മാത്രമാണ്‌ ഈ സീസണിലെ ചാമ്പ്യൻസ്‌ ലീഗിൽ എതിർ ടീമുകൾക്ക്‌ ഇന്ററിന്റെ വലയിലെത്തിക്കാൻ സാധിച്ചത്‌. സീസണിൽ എട്ട്‌ ക്ലീൻ ഷീറ്റുകളും ഇൻസാഗിയുടെ ടീം നേടി. റാഫീന്യ, ലാമിൻ യമാൽ, പെഡ്രി എന്നിവരാണ്‌ ബാഴ്‌സയുടെ വജ്രായുധങ്ങൾ. ക്യാപ്‌റ്റൻ ലൗതാരോ മാർട്ടിനെസാണ്‌ ഇന്ററിന്റെ തുരുപ്പുചീട്ട്‌.


പരിക്ക്‌ മൂലം വിശ്രമത്തിലിരിക്കുന്ന മുന്നേറ്റ താരം റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയില്ലാതെയാണ് ബാഴ്‌സലോണ ആദ്യ പാദ സെമിക്കിറങ്ങുന്നത്‌. ലെവൻഡോസ്‌കിയുടെ അഭാവത്തിൽ ഫെറാൻ ടോറസായിരിക്കും സെന്റർ ഫോർവേർഡ്‌ പൊസിഷനിൽ കളിക്കാനിറങ്ങുക. ലെവൻഡോസ്‌കിയില്ലാത്ത്‌ ടീമിന്‌ തിരിച്ചടിയാണെങ്കിലും കോപാ ഡെൽ റേ ഉൾപ്പെടെയുള്ള മത്സരങ്ങളിലെ ഫെറാൻ ടോറസിന്റെ മികച്ച പ്രകടനം ക്ലബ്ബിനും ആരാധകർക്കും ആശ്വാസം നൽകുന്നുണ്ട്‌. ഒന്നാം നമ്പർ ഗോൾ കീപ്പറും ക്യാപ്‌റ്റനുമായ മാർക്‌ ആന്ദ്രേ ടെർ സ്റ്റേഗൻ പരിക്ക്‌ മാറി ടീമിൽ തിരിച്ചെത്തിയെങ്കിലും വോയ്‌ചെക്‌ ഷെസ്‌നെ തന്നെയായിരിക്കും ടീമിന്റെ വല കാക്കുക. ലെഫ്റ്റ് ബാക്ക് ബാൽദെയുടെ അഭാവവും ടീമിന് തിരിച്ചടിയാണ്.

ഈ സീസണിൽ പ്രതിരോധത്തിന്‌ പേര്‌ കേട്ട ഇന്റർമിലാൻ അവരുടെ പ്രധാന ഡിഫൻഡർ ബെഞ്ചമിൻ പവാർഡ്‌ ഇല്ലാതെയാണ്‌ സെമിക്കിറങ്ങുന്നത്‌. റോമയ്‌ക്കെതിരായുള്ള മത്സരത്തിലേറ്റ പരിക്കാണ്‌ താരത്തിനും ഇന്ററിനും തിരിച്ചടിയായത്‌. ബയേൺ മ്യൂണിക്കിനെതിരെയുള്ള ക്വാർട്ടർ ഫൈനലിൽ പവാർഡിന്റെ ഗോളാണ്‌ ഇറ്റാലിയൻ വമ്പൻമാർക്ക്‌ വിജയമൊരുക്കിയത്‌. പരിക്ക്‌ കാരണം കഴിഞ്ഞ മൂന്ന്‌ മത്സരങ്ങളിൽ കളിക്കാതിരുന്ന ഫ്രഞ്ച്‌ മുന്നേറ്റതാരം മാർകസ്‌ തുറാം ബാഴ്‌സയ്‌ക്കെതിരെ ഇറങ്ങും.


ബാഴ്‌സലോണ സാധ്യത 11: ഷെസ്‌നെ, കുണ്ടേ, കുബാർസി, ഇനിഗോ മാർട്ടിനെസ്‌, ജെറാർഡ്‌ മാർട്ടിൻ, ഡിയോങ്, പെഡ്രി, ഒൽമോ, യമാൽ, റാഫീന്യ, ഫെറാൻ.


ഇന്റൻ സാധ്യത 11: സോമർ, ഡി വ്രിജ്, അസെർബി, അഗസ്റ്റോ, ഡാർമിയൻ, ഫ്രാറ്റേസി, കൽഹനോഗ്ലു, ബരെല്ല, ഡിമാർക്കോ, മാർട്ടിനെസ്, തുറാം



deshabhimani section

Related News

View More
0 comments
Sort by

Home