നോക്കൗട്ട് സാധ്യതകൾ സജീവമാക്കാൻ ഇക്വഡോർ; ജർമ്മനിക്കെതിരെ നിർണ്ണായക പോരാട്ടം

Photo Credit:Getty Images
ന്യൂജേഴ്‌സി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇ-യിൽ പ്രീ-ക്വാർട്ടർ പ്രവേശനത്തിനായി ഇക്വഡോർ അത്യന്തം നിർണ്ണായകമായ മത്സരത്തിൽ കരുത്തരായ ജർമ്മനിയെ നേരിടുന്നു.
ഇന്ന് രാത്രി 1.30-ന് ആരംഭിക്കുന്ന മത്സരത്തിൽ ജർമ്മനിയുടെ ആധിപത്യം മറികടന്ന് ഇക്വഡോർ അത്ഭുതം സൃഷ്ടിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ഇക്വഡോറിന് നോക്കൗട്ടിലെത്താൻ ജർമ്മനിയെ തോൽപ്പിച്ചാൽ മാത്രം പോരാ, ഒപ്പം നടക്കുന്ന കുറാക്കാവോ-ഐവറി കോസ്റ്റ് മത്സരത്തിൽ കുറാക്കാവോ വിജയിക്കുക കൂടി വേണം.
ജർമ്മനിക്കെതിരായ തോൽവി ഇക്വഡോറിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കും എന്നതിനാൽ അക്ഷരാർത്ഥത്തിൽ ഒരു മരണമാസ് പോരാട്ടത്തിനാണ് ന്യൂജേഴ്‌സി സാക്ഷ്യം വഹിക്കുക.
ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ജർമ്മനി നേരത്തെ തന്നെ നോക്കൗട്ട് റൗണ്ടിൽ ഇടംപിടിച്ചുകഴിഞ്ഞു. അതിനാൽത്തന്നെ ടീമിൽ ചെറിയ മാറ്റങ്ങൾക്ക് പരിശീലകൻ ജൂലിയൻ നാഗൽസ്മാൻ തയ്യാറായേക്കും.
പരിക്കേറ്റ നിക്കോ ഷ്ലോട്ടർബെക്കിന് പകരം അന്റോണിയോ റൂഡിഗർ സെൻട്രൽ ഡിഫൻസിൽ എത്തുമ്പോൾ, നാഥാനിയൽ ബ്രൗണിന് വിശ്രമം നൽകി ഡേവിഡ് റാമിനെ ഇറക്കാനാണ് സാധ്യത.
എങ്കിലും ഒപ്റ്റ സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം പ്രകാരം 62.7 ശതമാനം വിജയസാധ്യതയോടെ ജർമ്മനി തന്നെയാണ് മത്സരത്തിലെ വ്യക്തമായ ഫേവറിറ്റുകൾ.
ഇക്വഡോർ ക്യാമ്പിൽ വലിയ ആശങ്കകളില്ലാതെയാണ് താരങ്ങൾ മത്സരത്തിനെത്തുന്നത്. ക്യാപ്റ്റൻ എന്നർ വലൻസിയ നയിക്കുന്ന മുന്നേറ്റനിരയും മോയിസസ് കൈസെഡോ നിയന്ത്രിക്കുന്ന മധ്യനിരയും ഫോമിലേക്കുയർന്നാൽ ജർമ്മനിക്ക് കടുത്ത വെല്ലുവിളിയാകാൻ ഇക്വഡോറിന് സാധിക്കും.
ചരിത്രപരമായ കണക്കുകൾ പരിശോധിക്കുമ്പോൾ ജർമ്മനിക്കാണ് മുൻതൂക്കം. ഇരു ടീമുകളും ഏറ്റുമുട്ടിയ രണ്ട് തവണയും വിജയം ജർമ്മനിക്കായിരുന്നു.










0 comments