ഫുട്ബോൾ ലോകകപ്പ്
ഘാനയെ വീഴ്ത്തി കൊളംബിയ പ്രീ ക്വാർട്ടറിൽ; അടുത്ത എതിരാളി സ്വിറ്റ്സർലൻഡ്

ടീം കൊളംബിയ |Photo:FIFA
കാൻസാസ് സിറ്റി : ഘാനയുടെ പോരാട്ടവീര്യത്തെ പിടിച്ചുകെട്ടി ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ മനോഹാരിതയുമായി കൊളംബിയ ലോകകപ്പ് പ്രീ ക്വാർട്ടറിൽ. ലോകകപ്പിലെ അവസാന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കൊളംബിയ ഘാനയെ മറികടന്നത്. മത്സരത്തിന്റെ 14-ാം മിനിറ്റിൽ യോൻ അരിയാസാണ് കൊളംബിയയുടെ വിജയഗോൾ നേടിയത്. ജൂലൈ എട്ടിന് നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്വിറ്റ്സർലൻഡ് ആയിരിക്കും കൊളംബിയയുടെ എതിരാളികൾ.
മത്സരത്തിന്റെ തുടക്കം മുതൽക്കേ മുൻതൂക്കം കൊളംബിയയ്ക്ക് തന്നെയായിരുന്നു. എന്നാൽ എട്ടാം മിനിറ്റിൽ പരിക്കേറ്റ കൊളംബിയൻ താരം കൊർദോബയ്ക്ക് പകരക്കാരനായി ഹാവിയർ സുവാരസ് കളത്തിലിറങ്ങി. അധികം വൈകാതെ ഹാവിയർ സുവാരസിൻറെ ക്രോസിൽനിന്ന് യോൻ അരിയാസ് കൊളംബിയയെ മുന്നിലെത്തിക്കുകയായിരുന്നു.
കൊളംബിയയുടെ നിരന്തര ആക്രമണങ്ങൾക്ക് മറുപടിയായി സെമന്യെയെ മുൻനിർത്തിയുള്ള പ്രത്യാക്രമണങ്ങൾ ഘാന നടത്തി. 36-ാം മിനിറ്റിൽ സെമന്യെയ്ക്ക് ലഭിച്ച അവസരം മുതലെടുക്കാനായില്ല. ഇതോടെ ആദ്യപകുതി കൊളംബിയയുടെ ഒരു ഗോൾ ലീഡിൽ അവസാനിച്ചു.
രണ്ടാം പകുതിയിലും പന്തിൻമേലുള്ള ആധിപത്യം നിലനിർത്തിയ കൊളംബിയ ഘാനയെ നിരന്തരം സമ്മർദ്ദത്തിലാക്കി. 57-ാം മിനിറ്റിൽ കൊളംബിയയുടെ ലൂയിസ് ഡയസ് ഗോൾ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. അതിനിടെ ഘാന നടത്തിയ ചില പ്രത്യാക്രമണങ്ങൾ ലക്ഷ്യം കണ്ടില്ല.
മത്സരത്തിൽ 14 തവണയാണ് കൊളംബിയ ഘാന പോസ്റ്റിലേക്ക് ഷോട്ടുകൾ തൊടുത്തത്. ഇതിൽ എട്ടെണ്ണം ഓൺ ടാർജറ്റായിരുന്നു. മറുവശത്ത് ഘാന എട്ട് ഷോട്ടുകക്ക് ശ്രമിച്ചെങ്കിലും അതിൽ ഒരെണ്ണം പോലും ഓൺ ടാർജറ്റ് ആയിരുന്നില്ല. മത്സരത്തിലേക്ക് തിരിച്ചുവരാൻ ചില അവസരങ്ങൾ ലഭിച്ചെങ്കിലും അത് പ്രയോജനപ്പെടുത്താൻ ഘാനയ്ക്ക് സാധിച്ചില്ല.










0 comments