ഇന്റർ x ബാഴ്‌സ രണ്ടാംപാദ സെമി ഇന്ന്
ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ : മിലാനിൽ പൊടിപാറും


Sports Desk
Published on May 06, 2025, 03:55 AM | 2 min read
സാൻ സിറോ
ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ഇന്ന് സൂപ്പർ പോരാട്ടം. സെമി രണ്ടാംപാദത്തിൽ ഇന്റർ മിലാനും ബാഴ്‌സലോണയും വീണ്ടും മുഖാമുഖം. ഇന്റർ തട്ടകമായ മിലാനിലാണ് കളി. ബാഴ്‌സയുടെ തട്ടകത്തിലെ ആദ്യപാദം സംഭവബഹുലമായാണ് അവസാനിച്ചത്. ചാമ്പ്യൻസ് ലീഗിലെ ത്രസിപ്പിക്കുന്ന പോരിൽ ഇരു ടീമുകളും മൂന്ന് ഗോൾവീതം തൊടുക്കുകയായിരുന്നു. നാളെ നടക്കുന്ന മറ്റൊരു സെമി രണ്ടാംപാദത്തിൽ അഴ്‌സണലും പിഎസ്‌ജിയും തമ്മിലാണ് പോര്. ആദ്യപാദം പിഎസ്‌ജി ഒരുഗോളിന് ജയിച്ചു.
തുടർ മത്സരങ്ങളുടെ ക്ഷീണത്തിലാണ് ബാഴ്‌സയും ഇന്ററും. പത്ത് ദിവസത്തിനിടെ നാലാം കളിയാണ് ബാഴ്‌സയ്‌ക്ക്. അതിൽ കിങ്‌സ് കപ്പ്, സ്‌പാനിഷ് ലീഗ് മത്സരങ്ങളും ഉൾപ്പെടും. ഇന്ററും സമാന അവസ്ഥയിലാണ്. ഇരു ടീമുകളെയും പരിക്ക് കാര്യമായി ബാധിച്ചിട്ടുണ്ട്.
സ്വന്തം തട്ടകമെന്ന ആനുകൂല്യമുണ്ട് ഇന്ററിന്. ആദ്യപാദത്തിൽ ഹാൻസി ഫ്‌ളിക്കിന്റെ സംഘത്തെ ഇറ്റലിക്കാർ ഞെട്ടിച്ചുകളഞ്ഞു. കളി തുടങ്ങി നിമിഷങ്ങൾക്കുള്ളിലാണ് ലീഡ് നേടിയത്. ഡെൻസിൽ ഡംഫ്രിസിന്റെ ഇരട്ടഗോളിൽ ബാഴ്‌സയുടെ പ്രതിരോധത്തെ ഇളക്കി. എന്നാൽ എത്ര പിന്നിൽപ്പോയാലും തിരിച്ചുവരാനുള്ള ബാഴ്‌സയുടെ മിടുക്കാണ് പിന്നെ കണ്ടത്. ലമീൻ യമാൽ ഉൾപ്പെടെ ലോകത്തിലെ ഏറ്റവും മികച്ച യുവനിരയുടെ സാന്നിധ്യം ബാഴ്‌സയെ അപകടകാരികളാക്കുന്നു.
ഗോളടിക്കാരൻ റോബർട്ടോ ലെവൻഡോവ്‌സ്‌കി തിരിച്ചെത്തുന്നതാണ് ബാഴ്‌സയ്‌ക്ക് പ്രതീക്ഷ നൽകുന്ന ഘടകം. ആദ്യപാദത്തിൽ പോളണ്ടുകാരൻ കളിച്ചിരുന്നില്ല. സീസണിൽ 40 ഗോളുള്ള ലെവൻഡോവ്‌സ്‌കി ഒരുഗോൾകൂടി നേടിയാൽ ബാഴ്‌സ കുപ്പായത്തിൽ 100 തികയ്‌ക്കും. മുന്നേറ്റത്തിൽ റഫീന്യയുടെ മിടുക്കുംകൂടിയാകുമ്പോൾ കാര്യങ്ങൾ അനുകൂലമാകുമെന്നാണ് ബാഴ്‌സയുടെ വിശ്വാസം. ചാമ്പ്യൻസ് ലീഗ് ഈ സീസണിൽ ബ്രസീലുകാരൻ 12 ഗോൾ നേടിയിട്ടുണ്ട്. യമാൽ അതിമനോഹര കളിയാണ് പുറത്തെടുത്തത്. 1–-2ന് പിന്നിട്ടുനിന്ന ശേഷമുള്ള ബാഴ്‌സയുടെ കളിക്ക് ദിശാബോധം നൽകിയത് പതിനേഴുകാരനാണ്. പെഡ്രി, ഫെറാൻ ടോസെ്, ഫെർമിൻ ലോപെസ് എന്നീ യുവതാരങ്ങളും പ്രതീക്ഷ നൽകുന്നു.
അതേസമയം, പ്രതിരോധത്തിലെ പരിക്കുകൾ ആശങ്കയാണ്. ജൂലസ് കുണ്ടെ പുറത്തായി. അലെസാൻഡ്രോ ബാൽദെ കളിക്കാനുള്ള ക്ഷമത വീണ്ടെടുത്തിട്ടില്ല. മാർക് കസാഡോയും ഇന്ന് കളിക്കില്ല. യുവതാരങ്ങളായ ലാൻഡ്രി ഫെറെ, നോഹ ഡാർവിഷ് എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌പാനിഷ് ലീഗിൽ അവസാന കളിയിൽ റയൽ വല്ലാഡോളിഡിനെ തോൽപ്പിച്ച ബാഴ്‌സ ഒന്നാമത് തുടരുകയാണ്.
പരിക്കേറ്റ ക്യാപ്‌റ്റൻ ലൗതാരോ മാർട്ടിനെസ് ഇന്റർ നിരയിലുണ്ടാകാൻ സാധ്യത കുറവാണ്. മനോഹര ഗോളിലൂടെ ഞെട്ടിച്ച മാർകസ് തുറാം പരിക്കുമാറി തിരിച്ചെത്തിയതേയുള്ളൂ. ലീഗിൽ കഴിഞ്ഞ ദിവസം വെറൊണയ്‌ക്കെതിരെ രണ്ടാംനിര ടീമുമായാണ് കളിച്ചത്. ഒരു ഗോളിന് ജയിച്ച ഇന്റർ ഇറ്റാലിയൻ ലീഗ് പട്ടികയിൽ രണ്ടാംസ്ഥാനത്ത് തുടരുകയാണ്.
0 comments