അർജന്റീനയെ വിറപ്പിച്ച ടീം; കേപ് വെർദെയുടെ ലോപ്പസ് കബ്രാളിന്റെ ഗോൾ ലോകകപ്പിലെ മികച്ചത്

photo credit: FIFA.COM
സൂറിച്ച് : 2026 ഫിഫ ലോകകപ്പിൽ അപ്രതീക്ഷിത എൻട്രി നടത്തി ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ടീമാണ് കേപ് വെർദെ. കേപ് വെർദെയുടെ ഗോളി വൊസീഞ്ഞ ലോകകപ്പിനു ശേഷം താരമായി മാറി. മുൻ ചാമ്പ്യൻമാരായ അർജന്റീനയെയും നിലവിലെ ചാമ്പ്യൻമാരായ സ്പെയ്നെയും വിറപ്പിച്ച കേപ് വെർദെ റൗണ്ട് ഓഫ് 32 വരെയെത്തിയിരുന്നു. കേപ് വെർദെയുടെ സിഡ്നി ലോപ്പസ് കബ്രാൾ നേടിയ ഗോളിനെ ലോകകപ്പിലെ മികച്ച ഗോളായി തിരഞ്ഞെടുത്തു. പൊതുജനങ്ങളുടെ വോട്ടിങ്ങിലൂടെയാണ് കബ്രാളിന്റെ ഗോൾ ഹ്യുണ്ടായ് ഗോൾ ഓഫ് ദ ടൂർണമെന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. റൗണ്ട് ഓഫ് 32ൽ അർജന്റീനയ്ക്കെതിരെയാണ് കബ്രാൾ മനോഹരമായ ഗോൾ നേടിയത്. അധിക സമയത്തിന്റെ 103-ാം മിനിറ്റിലാണ് മനോഹര ഗോൾ പിറന്നത്.
അർജന്റീനിയൻ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനെസിന്റെ ഗോളിലൂടെ അർജന്റീന ലീഡുയർത്തിയ സാഹചര്യത്തിലാണ് കബ്രാളിന്റെ സമനില ഗോൾ പിറന്നത്. ബോക്സിന്റെ ഇടതുവശത്ത് നിന്ന് ലോങ് റേഞ്ചിൽ വലതുകാൽ കൊണ്ട് ലോപ്പസ് തൊടുത്ത പന്ത് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിനെ കബളിപ്പിച്ച് വലയിലെത്തി. ഇതോടെ സമനില പിടിച്ചെങ്കിലും ഒടുവിൽ സെൽഫ് ഗോളിൽ കേപ് വെർദെ ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ഗോളടിച്ച ശേഷം ഗാലറിയിലേക്ക് ഓടിയെത്തി തന്റെ കുടുംബാംഗങ്ങളെ ആലിംഗനം ചെയ്ത കബ്രാളിന്റെ ആഘോഷപ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലോകകപ്പിൽ പിറന്ന 308 ഗോളുകളിൽ നിന്നാണ് കബ്രാലിന്റെ ഗോൾ ഒന്നാം സ്ഥാനം നേടിയത്. ഉസ്‌ബെക്കിസ്ഥാന്റെ എൽദോർ ഷൊമുറോദോവ്, ഹെയ്തിയുടെ വിൽസൺ ഇസിഡോർ എന്നിവർ നേടിയ ഗോളുകളെ പിന്നിലാക്കിയാണ് കബ്രാളിന്റെ ഗോൾ ഒന്നാമതെത്തിയത്. 2002ൽ നെതർലൻഡ്‌സിൽ ജനിച്ച കബ്രാൾ സൂപ്പർ ലിഗ് ക്ലബ്ബായ ട്രാബ്‌സോൺസ്‌പോറിന്റെ ഫുൾ ബാക്കാണ്. 2023-ൽ കേപ് വെർദെ ദേശീയ ടീമിനായി ആദ്യമായി സൗഹൃദ മത്സരത്തിനിറങ്ങി. 2025 മെയ് 29-ന് ക്വാലാലംപൂർ സ്റ്റേഡിയത്തിൽ മലേഷ്യയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടി.









0 comments