print edition ഐഎസ്‌എൽ മോഹവുമായി കാലിക്കറ്റ് ; ഇൗ സീസൺ കെപിഎൽ കളിക്കും

കോഴിക്കോട്
പ്രതീക്ഷകളുമായി കാലിക്കറ്റ് എഫ്‌സി കേരള പ്രീമിയർ ലീഗ് ഫുട്‌ബോളിലേക്ക്. പുതിയ സീസൺ സംസ്ഥാന ക്ലബ് ചാമ്പ്യൻഷിപ്പിൽ ഇൗ സൂപ്പർ ലീഗ് കേരള ക്ലബ് കളിക്കും.
ഇതാദ്യമായാണ് സൂപ്പർ ലീഗിൽനിന്ന് ഒരു ടീം കെപിഎല്ലിന്റെ ഭാഗമാകുന്നത്. മൂന്ന് വർഷത്തിനുള്ളിൽ ഐഎസ്‌എൽ കളിക്കുക എന്ന ലക്ഷ്യത്തോടെയാണ് തയ്യാറെടുപ്പ്. കെപിഎൽ ജേതാക്കളായാൽ ഇന്ത്യൻ ഫുട്‌ബോൾ ലീഗ് യോഗ്യതാ റൗണ്ട് കളിക്കാം. കിരീടം നേടി രാജ്യത്തെ ഒന്നാംനിര ലീഗായ ഐഎസ്‌എൽ കളിക്കാനാണ് പദ്ധതി. ഇതിനിടയിൽ കോർപറേറ്റ് എൻട്രി വഴി ഇന്ത്യൻ ഫുട്‌ബോൾ ലീഗിലോ ഐഎസ്‌എല്ലിലോ കളിക്കാനുള്ള അവസരത്തിനായും ശ്രമിക്കുന്നുണ്ട്.
കെപിഎല്ലിൽ കോർപറേറ്റ് എൻട്രി വഴിയാണ് കാലിക്കറ്റിന്റെ വരവ്. രുപീകരിച്ച് രണ്ട് വർഷം മാത്രമായ ടീമിന്റെ ആസ്ഥാനം കോഴിക്കോട് കോർപറേഷൻ ഇ എംഎസ് സ്‌റ്റേഡിയമാണ്. സൂപ്പർ ലീഗ് കേരളയിലെ പ്രഥമ ചാമ്പ്യൻമാരാണ്. മലയാളി യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഇരുപത്തഞ്ചംഗ ടീമാണ് കെപിഎല്ലിൽ പങ്കെടുക്കുക. പി എ ഹുസൈനാണ് പരിശീലന ചുമതല. ബിബി തോമസ് മേൽനോട്ടം വഹിക്കും. സൂപ്പർ ലീഗ് സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് റോഷൽ, സച്ചിൻ ദേവ് തുടങ്ങിയ കളിക്കാർ ടീമിലുണ്ട്. തിങ്കളാഴ്‌ച ടീം കോഴിക്കോട് വെള്ളിമാട്‌കുന്ന് ജെഡിടി കോളേജ് ഗ്രൗണ്ടിൽ പരിശീലനം ആരംഭിക്കും. വൈകാതെ സ്വന്തം മൈതാനത്തേക്ക് മാറും. അതിനുള്ള സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിൽ മറ്റൊരു ക്ലബിനും ഇതുവരെ സ്വന്തമായി പരിശീലന ഗ്രൗണ്ടില്ല.
ദൈനംദിന ഫുട്‌ബോൾ പ്രവർത്തനത്തിന് മുൻഗണന നൽകിയാണ് ക്ലബ് രുപീകരിച്ചതെന്നും കൂടുതൽ പ്രഫഷണലാകുന്നതിന്റെ ഭാഗമാണ് കെപിഎൽ പ്രവേശനമെന്നും കാലിക്കറ്റ് എഫ്‌സി ഉടമ വി കെ മാത്യൂസ് പറഞ്ഞു. ഇൗ പാത മറ്റ് സൂപ്പർ ലീഗ് ടീമുകളും പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.










0 comments