ബാഴ്സയ്ക്ക് തിരിച്ചടി; കുണ്ടെയ്ക്ക് എൽ ക്ലാസികോയും ഇന്റർ മിലാൻ എവേയും നഷ്ടമാകും

FC Barcelona/facebook.com/photo
ബാഴ്‌സലോണ: പരിക്കേറ്റ ബാഴ്‌സ പ്രതിരോധ താരം ജൂലസ് കുണ്ടെയ്ക്ക് മൂന്ന് നിർണായക മത്സരങ്ങൾ നഷ്ടമാകുമെന്ന് റിപ്പോർട്ട്. ഇന്റർ മിലാനെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയുടെ രണ്ടാം പാദവും റയൽ മാഡ്രിഡിനെതിരായ എൽ ക്ലാസികോയും താരം കളിക്കില്ലെന്നാണ് റിപ്പോർട്ട്.
ഇന്റർ മിലാനെതിരെ വ്യാഴാഴ്ച പുലർച്ചെ നടന്ന ആദ്യ പാദ സെമിയിലാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിനിടെ കാൽക്കുഴയ്ക്ക് വേദന അനുഭവപ്പെട്ടതോടെയാണ് കുണ്ടെ കളം വിട്ടത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് തരത്തിന് രണ്ടാഴ്ചയെങ്കിലും പുറത്തിരിക്കേണ്ടി വരും.
ഹാൻസി ഫ്ലിക്കിന് കീഴിൽ സീസണിൽ മൂന്ന് ട്രോഫി ലക്ഷ്യമിടുന്ന ബാഴ്സയ്ക്ക് താരങ്ങളുടെ പരിക്ക് വലിയ തിരിച്ചടിയാവും. പരിക്കേറ്റ മുന്നേറ്റക്കാരൻ റോബർട്ട് ലെവൻഡോവ്‌സ്‌കിയില്ലാതെയാണ് ബാഴ്സ ചാമ്പ്യൻസ് ലീഗ് സെമയിൽ ഇറങ്ങിയത്. ഈ സീസണിൽ 40 ഗോളുകൾ നേടിയ ലെവൻഡോസ്‌കിയുടെ അഭാവം ബാഴ്‌സലോണയ്‌ക്ക് വൻ തിരിച്ചടിയാണ്. ഇതിന് പിന്നാലെയാണ് ബാഴ്സ പ്രതിരോധത്തിൽ നിർണായകമായ കുണ്ടെയുടെ പരിക്ക്.
മെയ് ഏഴിനാണ് ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമി. ആദ്യ പാദ സെമി സമനിലയിൽ പിരിഞ്ഞതോടെ ഇന്റർ മിലാന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം പാദമായിരിക്കും ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. മെയ് 11നാണ് എൽ ക്ലാസികോ. ലാലിഗയിൽ ചാമ്പ്യന്മാരെ തീരുമാനിക്കുന്നതിൽ ബാഴ്സ- റയൽ പോരാട്ടം നിർണായകമാണ്. നിലവിൽ 33 കളയിൽ നിന്ന് ബാഴ്സയ്ക്ക് 76 പോയന്റും റയലിന് 72 പോയന്റുമാണ്.
0 comments