ഇന്ത്യൻ ടീമിൽ അഞ്ച് മലയാളികൾ
ഏഷ്യൻ കപ്പിൽ മോഹം ; യോഗ്യതാ റൗണ്ടിൽ ഇന്ത്യ ഇന്ന് സിംഗപ്പുരിനോട്

ഇന്ത്യൻ മുന്നേറ്റക്കാരൻ സുനിൽ ഛേത്രി പരിശീലനത്തിൽ
സിംഗപ്പുർ
ഒരാഴ്‌ചത്തെമാത്രം ഒരുക്കത്തിനുശേഷം ഇന്ത്യ ഇന്ന് കളത്തിൽ. ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ സിംഗപ്പുരിനെ നേരിടും. എതിരാളിയുടെ തട്ടകത്തിൽ വൈകിട്ട് അഞ്ചിനാണ് മത്സരം. പരിശീലനത്തിന് കുറച്ച് ദിവസമാണ് കിട്ടിയത്. സൂപ്പർ താരം സുനിൽ ഛേത്രി ഉൾപ്പെടെയുള്ള പ്രധാന താരങ്ങൾ ഒരാഴ്‌ച മുമ്പാണ് ടീമിനൊപ്പം ചേർന്നത്. ബംഗളൂരുവിൽ നടന്ന ക്യാമ്പിൽ 30 അംഗ സാധ്യതാ ടീമിലെ 14 താരങ്ങളെയും വൈകിയാണ് ക്ലബ്ബുകൾ വിട്ടുനൽകിയത്. ഇത് തയ്യാറെടുപ്പിനെ ബാധിച്ചു. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 134–ാമതും സിംഗപ്പുർ 158–ാം സ്ഥാനത്തുമാണ്. ഇരുടീമുകളും 27 തവണ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 12ൽ ജയിച്ചു. എതിരാളി പതിനൊന്ന് പ്രാവശ്യവും. നാല് സമനിലയുമുണ്ട്.
പുതിയ പരിശീലകൻ ഖാലിദ് ജമീലിന് കീഴിൽ തകർപ്പൻ തുടക്കമായിരുന്നു ഇന്ത്യക്ക്. തജികിസ്ഥാനിൽ നടന്ന കാഫ നേഷൻസ് കപ്പിൽ മൂന്നാംസ്ഥാനം സ്വന്തമാക്കി. റാങ്കിങ്ങിൽ മുന്നിലുള്ള ഒമാൻ, തജികിസ്ഥാൻ ടീമുകളെ തോൽപ്പിച്ചായിരുന്നു നേട്ടം. യുവനിര ഉണർന്നുകളിച്ചു. പ്രതിരോധം മെച്ചപ്പെട്ടു. ആത്മവിശ്വാസം വീണ്ടെടുക്കുന്ന പ്രകടനമായിരുന്നു. സിംഗപ്പുരിനെതിരെ ഇത് തുടരാമെന്ന പ്രതീക്ഷയിലാണ് കളത്തിലെത്തുന്നത്. കാഫയിൽ വിശ്രമം അനുവദിച്ച ഛേത്രി തന്നെയാണ് മുഖ്യ ആകർഷണം. പരിക്കുമാറി സന്ദേശ് ജിങ്കൻ കളിക്കുന്നുണ്ട്. ഗോൾകീപ്പറായി മുതിർന്ന താരം ഗുർപ്രീത്‌സിങ് സന്ധുവുമുണ്ട്. മലയാളി താരങ്ങളായ മുഹമ്മദ് ഉവൈസും സഹൽ അബ്‌ദുൾ സമദും ആദ്യ ഇലവനിൽ കളിച്ചേക്കും. പ്രതിരോധത്തിൽ പതിനെട്ടുകാരൻ പരംവീർ സിങ്ങും ശ്രദ്ധേയ താരമാണ്. പഞ്ചാബ് എഫ്‌സി കളിക്കാരനായ പരംവീറിന് അരങ്ങേറ്റമാണ്. ഇന്ത്യൻ അണ്ടർ 23 ടീമിനായി തകർപ്പൻ കളിയായിരുന്നു.
ഏഷ്യൻ യോഗ്യതയിൽ ഗ്രൂപ്പ് സിയിൽ ഇന്ത്യ അവസാന സ്ഥാനത്താണ്. രണ്ട് കളിയിൽ ഒരുപോയിന്റോടെ നാലാമതാണ്. സിംഗപ്പുരാകട്ടെ നാല് പോയിന്റുമായി ഒന്നാമതും. 14ന് ഗോവയിൽ ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടുന്നുണ്ട്.
ഇന്ത്യൻ ടീമിൽ അഞ്ച് മലയാളികൾ
സൗഹൃദ ഫുട്‌ബോളിനുള്ള ഇന്ത്യൻ അണ്ടർ 23 ടീമിൽ അഞ്ച് മലയാളികൾ. മുഹമ്മദ് സഹീഫ്, മുഹമ്മദ് അയ്‌മെൻ, വിബിൻ മോഹനൻ, എം എസ് ശ്രീകുട്ടൻ, മുഹമ്മദ് സുഹൈൽ എന്നിവരാണ് ഇന്തോനേഷ്യൻ അണ്ടർ 23 ടീമുമായുള്ള മത്സരങ്ങൾക്കുള്ള സംഘത്തിൽ ഇടംപിടിച്ചത്. നാളെയും 13നും ജക്കാർത്തയിലാണ് കളി. നൗഷാദ് മൂസയാണ് ഇന്ത്യൻ കോച്ച്.










0 comments