print edition മെസിയുടെ ചിറകിലേറി അർജന്റീന; ചാമ്പ്യന്മാർ നോക്കൗട്ടിലേക്ക്

photo credit: Selección Argentina X
ന്യൂയോർക്ക് : കെട്ടുകഥയല്ല. കേട്ടുകേൾവിയുമല്ല. കൺമുന്നിലിതാ.. ത്രസിപ്പിക്കുന്നൊരു ഗോൾക്കാലം അഥവാ മെസിക്കാലം. നൂറ്റാണ്ടിനോടടുക്കുന്ന ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളടിച്ച കളിക്കാരനായി ലയണൽ മെസി. ആറ് ലോകകപ്പിലായി 18 ഗോൾ. ലോകത്തെ എല്ലാ ഇതിഹാസങ്ങളും ഇൗ ബൂട്ടിനരികെ നമിച്ചുപോകുന്നു. ഓസ്‌ട്രിയക്കെതിരെ ഇരട്ട ഗോളിലൂടെ ജർമൻ താരം മിറോസ്ലാവ് ക്ലോസെയെ(16 ഗോൾ) മറികടന്നു. രണ്ട് ഗോൾ ജയത്തോടെ ചാമ്പ്യൻമാരായ അർജന്റീന നോക്കൗട്ടിലേക്ക് മുന്നേറി.
നവാഗതരായ കേപ് വെർദെ ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വായ്‌യെ തളച്ചു. 2–2ന്റെ സമനില. ലോകകപ്പിലെ ആദ്യ ഗോളും ആഫ്രിക്കൻ സംഘം നേടി. സ്‌പെയ്‌ൻ സൗദി അറേബ്യയെ നാല് ഗോളിന് തോൽപ്പിച്ചു. ഇൗജിപ്‌ത് ചരിത്രത്തിൽ ആദ്യജയം സ്വന്തമാക്കി. ന്യൂസിലൻഡിനെ 3–1ന് തോൽപ്പിച്ചാണ് നേട്ടം.
പ്രതിസന്ധികളെ കളത്തിൽ തട്ടിയകറ്റിയ ഇറാൻ യൂറോപ്യൻ കരുത്തരായ ബൽജിയത്തെ കുരുക്കി (0–0). ഗോൾകീപ്പർ അലിറെസ ബെയ്‌റെൻവാൻഡിന്റെ പ്രകടനമാണ് ഇറാന് വീരോചിത സമനിലയൊരുക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ആദ്യജയം തേടി ചൊവ്വാഴ്‌ച ഉസ്‌ബെക്കിസ്ഥാനെ നേരിടും. രാത്രി 10.30നാണ് കളി. ഇംഗ്ലണ്ട് ബുധൻ പുലർച്ചെ 1.30ന് ഘാനയുമായി കളിക്കും.










0 comments