പോക്‌സോ അടക്കമുള്ള വിവാദങ്ങൾക്കിടയിൽ യാഷ് ദയാൽ; കൈവിട്ട് ആർസിബി

ബെംഗളൂരു: നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇടംകൈയ്യൻ പേസർ യാഷ് ദയാൽ ഈ സീസണിൽ ടീമിനൊപ്പം ചേരില്ല. താരം നിലവിൽ ചില വ്യക്തിപരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുകയാണെന്നും അതിനാൽ ടീമിനൊപ്പം ചേരാൻ കഴിയില്ലെന്നും ആർസിബി ക്രിക്കറ്റ് ഡയറക്ടർ മോ ബോബറ്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിവാദങ്ങളും കേസുകളും
യാഷ് ദയാലിനെതിരെ രാജസ്ഥാനിലെ ജയ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം കേസുണ്ട്. 2025 ഡിസംബറിൽ ഈ കേസിൽ താരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കൂടാതെ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മറ്റൊരു സ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയും താരം നേരിടുന്നുണ്ട്. ഈ വിവാദങ്ങൾക്കിടയിലും താരത്തെ ടീമിൽ നിലനിർത്താനുള്ള ആർസിബിയുടെ തീരുമാനത്തിനെതിരെ ആരാധകർക്കിടയിൽ നിന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു.
ആർസിബിയുടെ നിലപാട്
യാഷ് ദയാൽ ടീമുമായി കരാറിലുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അദ്ദേഹം ടീമിനൊപ്പം ചേരുന്നത് ഫ്രാഞ്ചൈസിക്കോ താരത്തിനോ ഗുണകരമാകില്ലെന്ന് മോ ബോബറ്റ് വ്യക്തമാക്കി. "ഞങ്ങൾ യാഷിനോട് നിരന്തരം സംസാരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹം ടീമിനൊപ്പം ചേരേണ്ടതില്ലെന്നാണ് തീരുമാനം. ലേലത്തിന് മുൻപ് തന്നെ ഇത്തരം ഒരു സാഹചര്യം ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു," ബോബറ്റ് പറഞ്ഞു.
പകരക്കാരനായി മങ്കേഷ് യാദവ്?
യാഷ് ദയാലിന്റെ അഭാവം മുൻകൂട്ടി കണ്ട് കഴിഞ്ഞ ലേലത്തിൽ 5.20 കോടി രൂപയ്ക്ക് മധ്യപ്രദേശിൽ നിന്നുള്ള ഇടംകൈയ്യൻ പേസർ മങ്കേഷ് യാദവിനെ ആർസിബി സ്വന്തമാക്കിയിരുന്നു. സീസണിലെ ആദ്യ ഇലവനിൽ യാഷ് ദയാലിന് പകരം മങ്കേഷ് യാദവ് കളിക്കാനാണ് സാധ്യത.










0 comments