print edition ക്ലെർക്ക് വെടിക്കെട്ട്

മുംബെെ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയമൊരുക്കിയ നാദിനെ ഡി ക്ലെർക്ക് സിക്സർ നേടുന്നു
നവി മുംബൈ
വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് പുതിയ സീസണിന് ആവേശത്തുടക്കം. വാശിയേറിയ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ മൂന്ന് വിക്കറ്റ് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു മിന്നുന്ന തുടക്കം കുറിച്ചു. 155 റൺ ലക്ഷ്യവുമായി ഇറങ്ങിയ ബംഗളൂരു അവസാന പന്തിൽ ജയം നേടുകയായിരുന്നു. അവസാന ഓവറിൽ 18 റൺ വേണ്ടിയിരിക്കെ രണ്ട് വീതം സിക്‌സറും ഫോറും പറത്തി നാദിനെ ഡി ക്ലെർക്ക് ബംഗളൂരുവിന് ജയമൊരുക്കി. 44 പന്തിൽ 63 റണ്ണാണ് ക്ലെർക്ക് നേടിയത്. രണ്ട് സിക്‌സറും ഏഴ് ഫോറും ഇന്നിങ്‌സിൽ ഉൾപ്പെട്ടു. പന്തെറിഞ്ഞ് നാല് വിക്കറ്റും ഓൾ റൗണ്ടർ നേടിയിരുന്നു.
സ്കോർ: മുംബെെ 154/6; ബംഗളൂരു 157/7
മലയാളി താരം എസ് സജനയുടെ വെടിക്കെട്ട് പ്രകടനമാണ് മുംബൈക്ക് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. 25 പന്തിൽ 45 റണ്ണാണ് വയനാട്ടുകാരി അടിച്ചെടുത്തത്. ഒരു സിക്‌സറും ഏഴ് ഫോറും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്ണെടുത്തത്.
65 റണ്ണെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ബംഗളൂരുവിനെ ക്ലെർക്കും അരുന്ധതി റെഡ്ഡിയും (20) ചേർന്നാണ് കരകയറ്റിയത്. അവസാന രണ്ടോവറിൽ ക്ലെർക്ക് ഒറ്റയ്‌ക്ക് പൊരുതുകയായിരുന്നു. നാത് സ്‌കീവർ ബ്രുന്റ് എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ രണ്ട് പന്തിൽ ദക്ഷിണാഫ്രിക്കക്കാരിക്ക് റണ്ണെടുക്കാനായില്ല. തുടർന്നുള്ള നാല് പന്തുകളിൽ ജയം പിടിച്ചു. അവസാന പന്തിൽ രണ്ട് റൺ വേണ്ടിയിരിക്കെ ഫോറടിച്ചു.
ആദ്യം ബാറ്റ് ചെയ്‌ത മുംബൈയുടെ തുടക്കം തകർന്നു. പതിനൊന്ന് ഓവറിൽ 67 റണ്ണെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ ഘട്ടത്തിലാണ് സജന ക്രീസിലെത്തുന്നത്. തുടക്കത്തിൽ റണ്ണെടുക്കാൻ ബുദ്ധിമുട്ടി. മൂന്ന് റണ്ണിൽ നിൽക്കെ രാധാ യാദവിന്റെ പന്തിൽ ക്യാച്ചിൽനിന്ന് രക്ഷപ്പെട്ടു. അടുത്ത ഓവറിൽ വീണ്ടും ബംഗളൂരു ഫീൽഡർമാർ ക്യാച്ച് പാഴാക്കി. കിട്ടിയ അവസരം മുതലാക്കിയ സജന പിന്നെ ആഞ്ഞടിച്ചു. രാധാ യാദവിനെ സിക്‌സറിനും ഫോറിനും ശിക്ഷിച്ചായിരുന്നു തുടക്കം. അവസാന ഓവറുകളിൽ നിക്കോളാ കാരിയുമായി ചേർന്ന് വേഗത്തിൽ റണ്ണുയർത്തി. മികച്ച രീതിയിൽ പന്തെറിഞ്ഞ നാദിനെ ഡി ക്ലെർക്കിന്റെ മൂന്നാം ഓവറിൽ മൂന്ന് ബൗണ്ടറികളാണ് പറത്തിയത്. ഇരുപതാം ഓവറിൽ ഡി ക്ലെർക്ക് തന്നെ സജനയുടെ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
അഞ്ചാം വിക്കറ്റിൽ കാരിയുമായി ചേർന്ന് 49 പന്തിൽ 82 റണ്ണാണ് കൂട്ടിച്ചേർത്തത്. കാരി 29 പന്തിൽ 40 റണ്ണെടുത്തു. നാല് ഫോറുകളായിരുന്നു ഇന്നിങ്‌സിൽ. നാലോവറിൽ ഒരു മെയ്‌ഡൻ ഉൾപ്പെടെ 11 റൺ മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ ലോറെൻ ബെല്ലാണ് തുടക്കത്തിൽ മുംബൈ വിഷമിപ്പിച്ചത്. ഓപ്പണർ അമേലിയ കെർ 15 പന്തിൽ നാല് റണ്ണെടുത്താണ് മടങ്ങിയത്. ജി കമാലിനി (28 പന്തിൽ 32 ) ഒരറ്റത്ത് പൊരുതി.










0 comments