മലയാളികൾ ദേശീയ ടീമിൽ എത്തിയതിന് പിന്നാലെ രാജ്യാന്തര മത്സരവും
കേരള ക്രിക്കറ്റിന് ഉൗർജമാകും

മിന്നുമണി / സജന സജീവൻ / വി ജെ ജോഷിത

Sports Desk
Published on Aug 13, 2025, 12:00 AM | 1 min read
തിരുവനന്തപുരം
രാജ്യാന്തര ക്രിക്കറ്റ് കളത്തിൽ കേരളവും സ്ഥാനം പിടിക്കുകയാണ്. വനിതാ ഏകദിന ലോകകപ്പിന് വേദിയാകുന്നതോടെ കേരള ക്രിക്കറ്റിന് പുത്തനുണർവാണ് ലഭിക്കുക. സമീപകാല നേട്ടങ്ങളുടെ തുടർച്ചയുമാകും. ഏകദിന ലോകകപ്പ് വേദിയുമായി ബന്ധപ്പെട്ട ആദ്യ ചർച്ചകളിൽ കാര്യവട്ടം സ്‌റ്റേഡിയമുണ്ടായതാണ്. പിന്നീട് അതുമാറി. പക്ഷേ, ഒടുവിൽ വീണ്ടും ചിത്രം തെളിയുകയായിരുന്നു.
ഏറെക്കാലത്തിനുശേഷം സഞ്‌ജു സാംസണിലൂടെയാണ് കേരള ക്രിക്കറ്റ് ശ്രദ്ധിക്കപ്പെട്ടത്. ടിനു യോഹന്നാൻ, എസ് ശ്രീശാന്ത് എന്നിവർക്കുശേഷം ഇന്ത്യൻ കുപ്പായത്തിൽ കളിക്കാൻ സഞ്‌ജുവിനായി. തുടർന്ന് വനിതാ ക്രിക്കറ്റ് താരങ്ങളുടെ കടന്നുവരവായിരുന്നു. വയനാട്ടിൽനിന്നുള്ള മിന്നുമണിയും സജന സജീവനും ഒപ്പം തിരുവനന്തപുരത്തുകാരി ആശാ ശോഭനയും ഇന്ത്യൻ കുപ്പായത്തിൽ കളിച്ചു. വി ജെ ജോഷിത ഇന്ത്യൻ എ ടീമിന്റെ ഭാഗമായി. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയൻ എ ടീമുമായുള്ള പരമ്പരയിൽ മിന്നുവും സജനയും ജോഷിതയും ഇന്ത്യൻ എ ടീമിനായി ഒരേസമയം കളിച്ചു.
സച്ചിൻ ബേബി നയിച്ച കേരള ടീം രഞ്‌ജി ട്രോഫി ഫൈനലിൽ കടന്ന് ചരിത്രം സൃഷ്‌ടിച്ചത് കഴിഞ്ഞ സീസണിലാണ്. സ്‌പിന്നർ മുഹമ്മദ് ഇനാൻ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഭാഗമായി.
ഇൗ നേട്ടങ്ങൾക്കുപിന്നാലെയാണ് ലോകകപ്പ് കേരളത്തിലേക്കെത്തുന്നത്.










0 comments