print edition കന്നിക്കപ്പിന് ഇന്ത്യ ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ നാളെ

നവി മുംബൈ
രണ്ടുതവണ കൈവിട്ട ലോകകപ്പിനായി ഇന്ത്യ കാത്തിരിക്കുന്നു. വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ നാളെ ദക്ഷിണാഫ്രിക്കയാണ് എതിരാളി. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ പകൽ മൂന്നിനാണ് കളി. ഏഴുതവണ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ സെമിയിൽ അഞ്ച് വിക്കറ്റിന് കീഴടക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ദക്ഷിണാഫ്രിക്ക നാലുതവണ ജേതാക്കളായ ഇംഗ്ലണ്ടിനെ 125 റണ്ണിന് തകർത്ത് ആദ്യമായി ഫൈനലിലെത്തി.
ഇന്ത്യ 2005ലും 2017ലും ഫൈനലിലെത്തിയെങ്കിലും തോറ്റു. ഓസ്‌ട്രേലിയയോടും ഇംഗ്ലണ്ടിനോടുമായിരുന്നു തോൽവി. എട്ടുവർഷത്തെ ഇടവേളക്കുശേഷമാണ് കലാശപ്പോരിന് ടിക്കറ്റ് കിട്ടിയത്.
സെമിയിൽ ഓസീസ് 338 റണ്ണിന്റെ കൂറ്റൻ സ്‌കോർ ഉയർത്തിയപ്പോൾ ഇന്ത്യ പ്രതീക്ഷ കൈവിട്ടതാണ്. ഓപ്പണർമാരായ ഷെഫാലിവർമയും സ്‌മൃതി മന്ദാനയും വേഗം മടങ്ങിയപ്പോൾ തോൽവി ഉറപ്പിച്ചു. എന്നാൽ ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗറും ജെമീമ റോഡ്രിഗസും ചേർന്ന് മൂന്നാം വിക്കറ്റിൽ നേടിയ 167 റൺ വിജയത്തിന് അടിത്തറയായി.
ഇൗ ലോകകപ്പിൽ ഓസീസിന്റെ ആദ്യ തോൽവിയായിരുന്നു. ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു. മൂന്ന് കളി തോറ്റ് നാലാംസ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലേക്ക് കടന്നത്. ദക്ഷിണാഫ്രിക്ക ഏഴിൽ അഞ്ച് കളിയും ജയിച്ചു. ഇന്ത്യയെ മൂന്ന് വിക്കറ്റിന് കീഴടക്കി.










0 comments