print edition വനിതാ ഏകദിന ക്രിക്കറ്റ് ; ഇന്ത്യ സെമിയിൽ

സ്‌മൃതി മന്ദാന / പ്രതിക റാവൽ
നവി മുംബൈ
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ സെമിയിൽ. ന്യൂസിലൻഡിനെ തകർത്താണ് മുന്നേറ്റം. നിർണായക കളിയിൽ മഴനിയമപ്രകാരം 53 റണ്ണിന് ജയിച്ചു. സ്‌മൃതി മന്ദാനയുടെയും (95 പന്തിൽ 109) പ്രതിക റാവലിന്റെയും (134 പന്തിൽ 122) ഉജ്വല സെഞ്ചുറികളാണ് ഇന്ത്യക്ക് മിന്നുംജയം സമ്മാനിച്ചത്. മഴ വില്ലനായപ്പോൾ 49 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 340 റണ്ണിന് ഇന്ത്യ അവസാനിപ്പിച്ചു. ലോകകപ്പിൽ ഇന്ത്യയുടെ മികച്ച സ്‌കോറാണിത്. ഇടവേളയ്‌ക്കിടെ വീണ്ടും മഴയെത്തിയതോടെ കിവീസിന്റെ വിജയലക്ഷ്യം 44 ഓവറിൽ 325 റണ്ണായി പുതുക്കി നിശ്ചയിച്ചു. 271/8ന് മതിയാക്കി.
ജയം അനിവാര്യമായ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങ്ങിനിറങ്ങി. പരിചിതമായ പിച്ചിൽ സാഹചര്യം മനസിലാക്കി ഓപ്പണർമാർ ബാറ്റ് വീശി. നാല് സിക്‌സറും 10 ഫോറുമാണ് മന്ദാനയുടെ ഇന്നിങ്‌സിൽ. രാജ്യാന്തര വനിതാ ക്രിക്കറ്റിൽ കൂടുതൽ സെഞ്ചുറികൾ നേടിയ മെഗ് ലാന്നിങ്ങിന്റെ റെക്കോഡിനൊപ്പവുമെത്തി. ഇരുവർക്കും 17 ശതകമാണ്.
ഏകദിനത്തിൽ 14 സെഞ്ചുറിയായി ഇന്ത്യൻ വൈസ് ക്യാപ്‌റ്റന്. രണ്ടാം സെഞ്ചുറി കണ്ടെത്തിയ പ്രതിക രണ്ട് സിക്‌സറും 13 ഫോറും പായിച്ചു. ഒന്നാം വിക്കറ്റിൽ ഇരുവരും 212 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇത് റെക്കോഡാണ്. 33.2 ഓവറിലാണ് നേട്ടം.
സ്ഥാനക്കയറ്റം കിട്ടി മൂന്നാമതെത്തിയ ജെമീമ റോഡ്രിഗസും (55 പന്തിൽ 76*) വമ്പനടി തീർത്തു.ഞായറാഴ്‌ച ബംഗ്ലാദേശിനെതിരെയാണ് അവസാന ഗ്രൂപ്പ് മത്സരം.










0 comments