print edition കോഹ്‌ലി തിളങ്ങി രോഹിത് മങ്ങി

ബംഗളൂരു
വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി തുടർച്ചയായി രണ്ടാം മത്സരത്തിലും തിളങ്ങി. ഗുജറാത്തിനെതിരെ ഡൽഹിക്കായി 61 പന്തിൽ 77 റണ്ണടിച്ചു. 13 ഫോറും ഒരു സിക്‌സറും നേടി. ആദ്യ കളിയിൽ സെഞ്ചുറിയുണ്ടായിരുന്നു. ഡൽഹി ഏഴ് റണ്ണിന് ജയിച്ചപ്പോൾ കോഹ്‌ലി കളിയിലെ താരമായി. ക്യാപ്‌റ്റൻ ഋഷഭ് പന്ത് ഡൽഹിക്കായി 70 റണ്ണടിച്ചു.
സ്‌കോർ: ഡൽഹി 254/9, ഗുജറാത്ത് 247(47.4)
മുംബൈക്കായി ഇറങ്ങിയ രോഹിത് ശർമ ആദ്യ പന്തിൽ പുറത്തായി. ആദ്യ കളിയിൽ 155 റൺ നേടിയിരുന്നു. മുംബൈ 51 റണ്ണിന് ഉത്തരാഖണ്ഡിനെ തോൽപ്പിച്ചു. മുംബൈ നിരയിൽ ഹാർദിക് ടമോറെ 93 റണ്ണുമായി പുറത്തായില്ല. മുഷീർഖാനും സർഫറാസ്‌ഖാനും(ഇരുവരും 55) അർധസെഞ്ചുറി നേടി.
കേരളത്തിന് തോൽവി
വിജയ് ഹസാരെ ഏകദിന ക്രിക്കറ്റിൽ കേരളം എട്ട് വിക്കറ്റിന് കർണാടകയോട് തോറ്റു. സെഞ്ചുറിയുമായി തിളങ്ങിയ ദേവ്‌ദത്ത് പടിക്കലും(124) കരുൺനായരുമാണ്(130*) അയർപക്കക്കാർക്ക് അനായാസ ജയമൊരുക്കിയത്.
സ്‌കോർ: കേരളം 284/7, കർണാടക 285/2(48.2)
ടോസ് നഷ്‌ടപ്പെട്ട് ബാറ്റെടുത്ത കേരളത്തിന്റെ തുടക്കം മോശമായി. ഓപ്പണർമാരായ രോഹൻ കുന്നുമ്മലും (12) അഭിഷേക് പി നായരും(7) വേഗം മടങ്ങി. അഹമ്മദ് ഇമ്രാൻ തുടർച്ചയായി രണ്ടാം കളിയിലും ആദ്യപന്തിൽ പുറത്തായി. ബാബാ അപരാജിത്(71), അഖിൽ സ്‌കറിയ(27), വിഷ്‌ണുവിനോദ്(35) എന്നിവർ കരകയറ്റി. മുഹമ്മദ് അസ്‌ഹറുദീനും (84) എം ഡി നിധീഷും(34) പുറത്താകാതെ പൊരുതാനുള്ള സ്‌കോർ സമ്മാനിച്ചു.
ക്യാപ്‌റ്റൻ മായങ്ക് അഗർവാൾ(1) രണ്ടാം ഓവറിൽ പുറത്തായെങ്കിലും കർണാടകയുടെ കുതിപ്പ് തടയാനായില്ല. മലയാളി ബന്ധമുള്ള കരുൺ നായരും ദേവ്‌ദത്തും 223 റണ്ണിന്റെ കൂട്ടുകെട്ടൊരുക്കി. തുടർച്ചയായി രണ്ടാം കളിയിലും സെഞ്ചുറി നേടിയ ദേവ്‌ദത്ത് 137 പന്തിലാണ് 124 റണ്ണെടുത്തത്. 12 ഫോറും മൂന്ന് സിക്‌സറമടിച്ച് എം ഡി നിധീഷിന്റെ പന്തിൽ വിഘ്‌നേഷ് പുത്തൂർ പിടിച്ചു. കരുൺ നായർ 130 പന്തിൽ അത്രയും റണ്ണുമായി വിജയമൊരുക്കി. അതിനിടെ 14 ഫോറടിച്ചു. കേരളം തിങ്കളാഴ്‌ച മധ്യപ്രദേശിനെ നേരിടും.










0 comments