അടിയോടടി; ഇംഗ്ലണ്ടിനെതിരെ 411 റൺസ് ഉയർത്തി ഇന്ത്യ; വെെഭവിന് 175 റൺസ്

ഹരാരെ: അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ അടിച്ച് പറത്തി ഇന്ത്യ. സിംബാബ്‌വേയിലെ ഹരാരെ സ്‌പോർട്‌സ് ക്ലബ്ബ് മൈതാനത്ത് നടന്ന മത്സരത്തിൽ ഇന്ത്യൻ താരങ്ങളുടെ അടികൊണ്ട് ഇംഗ്ലണ്ട് വലഞ്ഞു. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസാണ് ഇന്ത്യ അടിച്ചത്.
വെടിക്കെട്ട് സെഞ്ചുറിയുമായി കത്തിക്കയറിയ വൈഭവാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 80 പന്തിൽ നിന്ന് 175 റൺസാണെടുത്തത്. 15 വീതം ഫോറും സിക്സും പറത്തി. 32 പന്തിൽ അർധസെഞ്ചുറി തികച്ച വൈഭവ് 55 പന്തിലാണ് സെഞ്ചുറി തികച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് സെമിയിൽ തിളങ്ങിയ ആരോൺ ജോർജിനെയാണ് ആദ്യം നഷ്ടമായത്.
പിന്നീട് ക്യാപ്റ്റൻ ആയുഷ് മാത്രെയുമായി ചേർന്ന് വൈഭവ് ഇംഗ്ലണ്ട് നിരയെ അടിച്ച് തകർക്കുകയായിരുന്നു. അർധസെഞ്ചുറി (51 പന്തിൽ 50) നേടിയതിന് പിന്നാലെ ആയുഷ് പുറത്തയി. ഇരുവരും ചേർന്ന് 90 പന്തുകളിൽ 142 റൺസിന്റെ കൂട്ടുകെട്ടാണു പടുത്തുയർത്തിയത്. പിന്നാലെയെത്തിയ വേദാന്ത് ത്രിവേദിയും (32) വൈഭവും ചേർന്ന് 89 റൺസിന്റെ കൂട്ടുകെട്ടും ഉയർത്തി. വൈഭവ് കത്തിക്കയറിയതോടെ ടീം സ്കോർ 25-ാം ഓവറിൽ 250 റൺസും കടന്നു. 26–ാം ഓവറിൽ മനി ലുംസ്ഡെനിന്റെ പന്തിലാണ് വൈഭവ് വീണത്. പിന്നീട് ഇന്ത്യയുടെ റണ്ണൊഴുക്കിന് വേഗം കുറഞ്ഞു. അഭിഗ്യാൻ കുണ്ടു (40), വിഹാൻ മൽഹോത്ര (30), കനിഷ്ക് ചൗഹാൻ (37) എന്നിവർ കൂടി തിളങ്ങിയതോടെ സ്കോർ 400 പിന്നിട്ടു.










0 comments