യുഎഇ ടീമിൽ ഷൈൻ ചെയ്‌ത് അൽഷാൻ; ആദ്യ മത്സരത്തിൽ കണ്ണൂരുകാരന് അർധ സെഞ്ചുറി

സി പ്രകാശൻ
Published on Feb 13, 2026, 08:54 AM | 1 min read
മാട്ടൂൽ: കണ്ണൂരിൽനിന്ന് ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ പുത്തൻ താരോദയം. മാടായി വാടിക്കൽ സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ അലിഷാൻ ഷറഫുവാണ് യുഎഇ ടീമിൽ ഇടംനേടിയത്. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ന്യൂസിലാൻഡുമായുള്ള ആദ്യ മത്സരത്തിൽ തന്നെ ആദ്യ അർധ സെഞ്ചുറിയും നേടി. 47 പന്തിൽ 55 റണ്ണാണ് അടിച്ചുകൂട്ടിയത്. ടീമിൽ ഇടംനേടിയതിനൊപ്പം അൽഷാൻ യുഎഇയുടെ കരുത്തായി മാറുന്ന കാഴ്‌ചയ്‌ക്കാണ് സ്റ്റേഡിയം സാക്ഷിയായത്. യുഎഇയുടെ ഓൾറൗണ്ടറായ അലിഷാൻ ഷറഫു ഓപ്പണറായെത്തിയാണ് ന്യൂസിലൻഡിനെതിരെ മികച്ച പ്രകടനം നടത്തിയത്.
യുഎഇ 20 ഓവറിൽ ആറ് വിക്കറ്റിന് 173 റൺസെടുത്തു. 45 പന്തിൽ 66 റൺസുമായി വസീം ആണ് ടോപ് സ്കോറർ. അഞ്ച് ഫോറും രണ്ട് സിക്സുമടക്കമാണ് അലിഷാൻ 55 റൺസ് നേടിയത്. വസീമിനൊപ്പം രണ്ടാം വിക്കറ്റിൽ 107 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. അലിഷാൻ ഷറഫു വളർന്നതും പഠിച്ചതും യുഎഇയിലാണ്. 2003-ൽ കാഞ്ഞങ്ങാട് ജനിച്ച അലിഷാൻ ഒമ്പത് മാസം മാത്രമാണ് നാട്ടിലുണ്ടായത്. പിന്നീട് കുടുംബത്തോടൊപ്പം യുഎഇയിൽ.
2020-ൽ നടന്ന ഐസിസി അണ്ടർ -19 ലോകകപ്പിൽ യുഎഇ ടീമിനെ പ്രതിനിധീകരിച്ച് അലിഷാൻ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. സ്ഥിരതയാർന്ന പ്രകടനമാണ് ദേശീയ ടീമിലേക്ക് വഴിതുറന്നത്. ട്വന്റി20 ഫോർമാറ്റിൽ 54 മത്സരങ്ങളിൽ 1160 റൺസ് നേടി. 30ന് മുകളിലാണ് ബാറ്റിങ് ശരാശരി. പയ്യന്നൂർ രാമന്തളി സ്വദേശി ഷറഫുദ്ദീന്റെയും മാടായി വാടിക്കൽ കടവ് റോഡിന് സമീപം ചീലേൻ റുഫൈസയുടെയും മകനാണ്.










0 comments