ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പുറത്തായത് മുൻ ഭരണസമിതിയുടെ പിടിപ്പുകേട് മൂലം; ഇന്ത്യയെ ബംഗ്ലാദേശിലേക്ക് സ്വാഗതം ചെയ്ത് തമീം ഇക്ബാൽ

Photo Credit: Social Media
ധാക്ക: ഇന്ത്യയുടെ കിരീടനേട്ടം കൊണ്ട് ചരിത്രത്തിലിടം നേടിയ 2026-ലെ ടി20 ലോകകപ്പിൽ, ബംഗ്ലാദേശിന്റെ അസാന്നിധ്യത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ പുതിയ തലത്തിലേക്ക്.
ടൂർണമെന്റിൽ നിന്ന് ബംഗ്ലാദേശ് ഒഴിവാക്കപ്പെട്ടതും അവർക്ക് പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയതും മുൻ ഭരണസമിതിയുടെ പിടിപ്പുകേട് മൂലമാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇടക്കാല തലവൻ തമീം ഇക്ബാൽ ആരോപിച്ചു
ലോകകപ്പ് പോലൊരു വലിയ വേദി ചർച്ചകൾ പോലുമില്ലാതെ വിട്ടുനൽകിയത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം 'ദി ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ബംഗ്ലാദേശിലെ മതപരമായ സംഘർഷങ്ങളെത്തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതോടെയാണ് തർക്കങ്ങൾ ആരംഭിച്ചത്.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് അന്നത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയോട് ആവശ്യപ്പെട്ടു.
എന്നാൽ ടൂർണമെന്റിന് തൊട്ടുമുമ്പുള്ള ഈ ആവശ്യം ഐസിസി തള്ളിയതോടെ ബംഗ്ലാദേശിന് ലോകകപ്പ് നഷ്ടമാവുകയായിരുന്നു.
ഈ വിഷയം കൈകാര്യം ചെയ്ത രീതിയിൽ ഐസിസിക്ക് വിട്ടുവീഴ്ചാ മനോഭാവമുണ്ടായിരുന്നുവെന്നും എന്നാൽ ബിസിബി കൃത്യമായ പരിഹാരം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്നും തമീം പറഞ്ഞു.
ഏറെ കഷ്ടപ്പെട്ട് ലോകകപ്പ് യോഗ്യത നേടിയെടുത്ത രാജ്യത്തിന്റെ കായിക ചരിത്രത്തെ മുൻ ഭരണസമിതി വിസ്മരിച്ചുവെന്ന് തമീം കുറ്റപ്പെടുത്തി. 1997 ൽ കെനിയക്കെതിരെ വിജയിച്ച് ആദ്യമായി ലോകകപ്പ് യോഗ്യത നേടിയപ്പോൾ രാജ്യം മുഴുവൻ ആഘോഷിച്ച ചരിത്രം അദ്ദേഹം ഓർമ്മിപ്പിച്ചു.
യാതൊരു ചർച്ചയും കൂടാതെ ലോകകപ്പ് ഉപേക്ഷിച്ച ഭരണസമിതിയുടെ നിലപാട് മൂലം പല താരങ്ങൾക്കും തങ്ങളുടെ കരിയറിലെ അവസാന ലോകകപ്പ് കളിക്കാനുള്ള അവസരമാണ് നഷ്ടമായതെന്ന് അദ്ദേഹം നിരാശയോടെ കൂട്ടിച്ചേർത്തു.
ബിസിസിഐയുമായുള്ള ബന്ധം ഇപ്പോൾ സുതാര്യമാണെന്നും തമീം വ്യക്തമാക്കി. നിലവിലെ ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസുമായി തനിക്ക് അടുത്ത വ്യക്തിബന്ധമാണുള്ളത്. ബംഗ്ലാദേശിലെ സുരക്ഷാ സാഹചര്യം നിലവിൽ മികച്ചതാണെന്നും ഇന്ത്യൻ ടീമിന് അവിടെ യാതൊരു ഭീഷണിയുമില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
നിലവിൽ ഇന്ത്യ ബംഗ്ലാദേശിൽ ഒരു പരമ്പര കളിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും തമീം ഇക്ബാൽ പ്രത്യാശ പ്രകടിപ്പിച്ചു.










0 comments