സംപൂജ്യനായി വീണ്ടും അഭിഷേക്; നിരാശപ്പെടുത്തി മടക്കം

അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പിൽ വീണ്ടും സംപൂജ്യനായി മടങ്ങി അഭിഷേക് ശർമ. തുടർച്ചയായി മൂന്നാം മത്സരത്തിലും ഇന്ത്യൻ ഓപ്പണർ റണ്ണെടുക്കാതെ മടങ്ങി. നെതർലൻഡ്‌സിന്റെ ആര്യൻ ദത്തിന്റെ പന്തിലാണ് ഇത്തവണ മടങ്ങിയത്. ട്വന്റി20യിൽ അവസാന ഏഴ് കളിയിൽ അഞ്ചാമത്തെ പൂജ്യമാണ്. ഇതിൽ മൂന്നിലും നേരിട്ട ആദ്യ പന്തിൽ മടങ്ങി. 68 ആണ് ഉയർന്ന സ്‌കോർ.
പാകിസ്ഥാനെതിരെ ക്യാപ്‌റ്റൻ സൽമാൻ ആഗയുടെ പന്തിൽ ഷഹീൻ അ-ഫ്രീദിയുടെ കൈയിലൊതുങ്ങി. ആദ്യ കളിയിൽ അമേരിക്കയ്‌ക്കെതിരെ നേരിട്ട ആദ്യ പന്തിലും പുറത്തായിരുന്നു. പനി കാരണം നമീബിയക്കെതിരായ രണ്ടാം മത്സരത്തിന് ഇറങ്ങിയില്ല. ലോകകപ്പിന് മുമ്പ് മികച്ച ഫോമിൽ കളിച്ച വെടിക്കെട്ട് ഓപ്പണറുടെ റണ്‍വരള്‍ച്ച ഇന്ത്യക്കും ആരാധകര്‍ക്കും ഒരുപോലെ ആശങ്കയായി മാറുകയാണ്.
ഉദരസംബന്ധമായ അണുബാധയെത്തുടർന്ന് അഭിഷേക് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതിന് പിന്നാലെയാണ് താരം റണ്ണിലാതെ വലഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലെ നെറ്റ് സെഷന് ശേഷം ഫെബ്രുവരി ആറിനാണ് പ്രശ്നങ്ങളുടെ തുടക്കം. അഭിഷേക് കഴിച്ച ഏതോ ഭക്ഷണം വയറിന് അസ്വസ്ഥതയുണ്ടാക്കുകയായിരുന്നു. മത്സരദിവസം സ്ഥിതി മോശമായിട്ടും കളത്തിലിറങ്ങി. എന്നാൽ, അമേരിക്കയ്ക്കെതിരെ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ശാരീരികമായ അസ്വസ്ഥതകൾ കാരണം മത്സരശേഷം സഹതാരങ്ങളുമായി ഹസ്തദാനം ചെയ്യാൻ പോലും അഭിഷേകിന് സാധിച്ചിരുന്നില്ല.
അണുബാധയും കാലാവസ്ഥാ വ്യതിയാനവും കാരണം താരത്തിന് കടുത്ത പനിയും നിർജ്ജലീകരണവും അനുഭവപ്പെട്ടു. തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന അഭിഷേകിന് വേണ്ടി വ്യക്തിഗത ട്രെയിനറെ ഡൽഹിയിലേക്ക് വരുത്തിയിട്ടുണ്ട്. ശ്രീലങ്കയിലേക്ക് തിരിക്കുന്നതിന് മുൻപ് തന്റെ കരുത്ത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരം.










0 comments