അഫ്ഗാന് ലോകകപ്പിലെ ആദ്യ വിജയറൺ കുറിച്ച കൈകൾ ഇന്ന് തളർന്നു; ഷാപൂർ സദ്രാൻ അതീവ ഗുരുതരാവസ്ഥയിൽ ഡൽഹിയിൽ ചികിത്സയിൽ

Photo Credit: Social Media
ന്യൂഡൽഹി: അഫ്ഗാനിസ്ഥാന്റെ മുൻ ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ ഷാപൂർ സദ്രാൻ അധീവ ഗുരുതരാവസ്ഥയിൽ മാരകരോഗത്തോട് മല്ലിടുന്നു. രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന 'ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്' (എച്എൽഎച്) എന്ന അപൂർവ്വവും മാരകവുമായ രോഗം ബാധിച്ച് ഡൽഹിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് അദ്ദേഹം. ജനുവരി മുതൽ ചികിത്സയിലുള്ള ഷാപൂറിന് രോഗം നാലാം ഘട്ടത്തിലാണെന്ന് പരിശോധനകളിൽ വ്യക്തമായി.
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം അമിതമായി പ്രവർത്തിച്ച് സ്വന്തം കോശങ്ങളെയും ടിഷ്യുകളെയും നശിപ്പിക്കുന്ന അവസ്ഥയാണ് എച് എൽ എച് ഇത് അസ്ഥിമജ്ജ, കരൾ, എന്നിവയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. കഴിഞ്ഞ ഒക്ടോബറിൽ ആരോഗ്യനില മോശമായതിനെത്തുടർന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മിർവെയ്‌സ് അഷ്‌റഫും സ്റ്റാർ ഓൾറൗണ്ടർ റാഷിദ് ഖാനും ഇടപെട്ടാണ് അദ്ദേഹത്തെ ഇന്ത്യയിലേക്ക് എത്തിച്ചത്.
ഐസിസി ചെയർമാൻ ജയ് ഷായുടെ സഹായത്തോടെയാണ് വിസ നടപടികൾ വേഗത്തിലാക്കിയത്.രോഗബാധ തലച്ചോറിലേക്കും പടർന്നതായി സ്കാനിംഗിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 14 കിലോയോളം തൂക്കം കുറഞ്ഞ അദ്ദേഹം തീരെ അവശനാണെന്നും സംസാരിക്കാൻ പ്രയാസപ്പെടുന്നുണ്ടെന്നും സഹോദരൻ ഘാമൈ സദ്രാൻ പറഞ്ഞു.
എങ്കിലും അടുത്തിടെ നൽകിത്തുടങ്ങിയ സ്റ്റിറോയ്ഡ് മരുന്നുകളോട് ശരീരം നേരിയ രീതിയിൽ പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുണ്ട്. അഫ്ഗാൻ താരം അസ്ഗർ അഫ്ഗാൻ ഉൾപ്പെടെയുള്ളവർ ചികിത്സാ കാര്യങ്ങൾക്കായി ഡൽഹിയിൽ അദ്ദേഹത്തിനൊപ്പമുണ്ട്. റാഷിദ് ഖാൻ, ഹഷ്മത്തുള്ള ഷാഹിദി, എഎം ഗസൻഫർ തുടങ്ങിയ താരങ്ങളും അഫ്ഗാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായിയും അദ്ദേഹത്തിന്റെ നില മെച്ചപ്പെടുന്നതിനായി രംഗത്തുണ്ട്. പാകിസ്ഥാൻ മുൻ നായകൻ ഷാഹിദ് അഫ്രീദിയും സഹായവാഗ്ദാനവുമായി ബന്ധപ്പെട്ടു.
2009-ൽ അരങ്ങേറ്റം കുറിച്ച ഷാപൂർ അഫ്ഗാനിസ്ഥാനായി 44 ഏകദിനങ്ങളും 36 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2015 ലോകകപ്പിൽ സ്കോട്ട്‌ലൻഡിനെതിരെ അഫ്ഗാൻ ആദ്യമായി വിജയം കുറിച്ചപ്പോൾ വിജയറൺ നേടിയത് ഷാപൂർ ആയിരുന്നു. തന്റെ പോരാട്ടവീര്യം കൊണ്ട് മൈതാനത്ത് ശ്രദ്ധേയനായ താരം ഈ കഠിനമായ രോഗാവസ്ഥയെയും അതിജീവിച്ച് തിരിച്ചുവരുമെന്ന പ്രാർത്ഥനയിലാണ് കായികലോകം.










0 comments