ad
Deshabhimani

സഞ്ജുവും ജഡേജയും കുപ്പായം മാറി നേർക്കുനേർ; ഗുവാഹത്തിയിൽ ആവേശപ്പോര്

sanju jadeja
വെബ് ഡെസ്ക്

Published on Mar 30, 2026, 04:14 PM | 2 min read

ഗുവാഹത്തി: സാധാരണയായി ഐപിഎൽ ആവേശങ്ങൾ ലേലഹാളിലോ ക്രിക്കറ്റ് ഗ്രൗണ്ടിലോ ആണ് അവസാനിക്കാറുള്ളത്. എന്നാൽ ഈ സീസണിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത് സഞ്ജു സാംസണും രവീന്ദ്ര ജഡേജയും തമ്മിലുള്ള വമ്പൻ താരക്കൈമാറ്റമാണ്.


സഞ്ജു രാജസ്ഥാൻ വിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്കും, ജഡേജ സിഎസ്‌കെ വിട്ട് തന്റെ പഴയ തട്ടകമായ രാജസ്ഥാൻ റോയൽസിലേക്കും മാറിയ ശേഷം ഇരുവരും ആദ്യമായി മുഖാമുഖം വരികയാണ്. അസമിലെ ഗുവാഹത്തി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ ആർക്കാണ് ഈ കൈമാറ്റം കൂടുതൽ ഗുണകരമായതെന്ന് വ്യക്തമാകും.


മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനുകളിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും സഞ്ജുവും ജഡേജയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നില്ല. ഗുവാഹത്തിയിൽ ഉണ്ടെങ്കിലും ചെന്നൈയുടെ പരിശീലനത്തിൽ സഞ്ജു പ്രത്യക്ഷപ്പെട്ടില്ല.


മറുവശത്ത്, രാജസ്ഥാൻ ക്യാമ്പിൽ രവീന്ദ്ര ജഡേജയ്ക്ക് പന്തെറിയാൻ മഴ വില്ലനായി. പരിശീലന സമയത്തെ മഴ കാരണം കുറഞ്ഞ സമയം മാത്രമാണ് ജഡേജയ്ക്ക് ഗ്രൗണ്ടിൽ ചെലവഴിക്കാൻ സാധിച്ചത്. അതിനാൽ മുൻ സഹതാരങ്ങൾ തമ്മിലുള്ള സൗഹൃദ നിമിഷങ്ങൾക്കായി ആരാധകർക്ക് ഇന്നത്തെ മത്സരം വരെ കാത്തിരിക്കേണ്ടി വരും.


സിഎസ്‌കെയെ സംബന്ധിച്ചിടത്തോളം സഞ്ജു സാംസണിന്റെ വരവ് ടീമിന് വലിയൊരു ആശ്വാസമാണ്. 16 സീസണുകളായി ടീമിന്റെ നെടുംതൂണായിരുന്ന എംഎസ് ധോണിക്ക് പരിക്കേറ്റ സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ പകരക്കാരനായി ഒരു വിശ്വസ്തനായ വിക്കറ്റ് കീപ്പർ ബാറ്ററെയാണ് ചെന്നൈയ്ക്ക് ലഭിച്ചിരിക്കുന്നത്.


ഋതുരാജ് ഗെയ്‌ക്‌വാദും സഞ്ജുവും ചേരുന്ന ഓപ്പണിംഗ് ജോഡി ടീമിന് പുതിയ കരുത്ത് പകരും. ഐപിഎൽ സീസണിലെ ആദ്യ മത്സരങ്ങളിൽ സഞ്ജുവിനുള്ള മികച്ച റെക്കോർഡും സിഎസ്‌കെ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നു.


മറുവശത്ത്, രാജസ്ഥാൻ റോയൽസ് ജഡേജയെ തിരികെ എത്തിച്ചത് വലിയൊരു ലക്ഷ്യത്തോടു കൂടിയാണ്. ഐപിഎൽ ചരിത്രത്തിൽ 3000 റൺസും 100 വിക്കറ്റും എന്ന അപൂർവ്വ നേട്ടം സ്വന്തമായുള്ള ഏക താരമാണ് ജഡേജ.


ഷെയ്ൻ വോണിന്റെ 'റോക്ക്‌സ്റ്റാർ' എന്ന് അറിയപ്പെട്ടിരുന്ന ജഡേജയ്ക്കൊപ്പം സാം കറനെയും ദാസുൻ ഷനകയെയും ലഭിച്ചത് ടീമിനെ കൂടുതൽ സന്തുലിതമാക്കി. സഞ്ജുവിനെ വിട്ടുനൽകിയതിൽ വിഷമമുണ്ടെങ്കിലും ജഡേജയുടെയും സാം കറന്റെയും വരവ് ടീമിന് വലിയ മുതൽക്കൂട്ടാണെന്ന് രാജസ്ഥാൻ പരിശീലകൻ കുമാർ സംഗക്കാര പ്രതികരിച്ചു.


ഫുട്ബോളിലെ ട്രാൻസ്ഫർ വിൻഡോകൾക്ക് സമാനമായ ആവേശമാണ് ഈ താരക്കൈമാറ്റം ഐപിഎല്ലിലും കൊണ്ടുവന്നിരിക്കുന്നത്. വമ്പൻ താരങ്ങൾ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നത് വരും സീസണുകളിൽ ഐപിഎല്ലിനെ കൂടുതൽ ആവേശകരമാക്കും. നിലവിൽ സഞ്ജുവും ജഡേജയും തമ്മിലുള്ള ഈ നേർക്കുനേർ പോരാട്ടം ആരാകും വിജയിക്കുക എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home