"ക്യാച്ച് കൈവിടുന്നത് ഒരു വൈറസ് പോലെ"; പഞ്ചാബ് ഫീൽഡർമാരെ വിമർശിച്ച് റിക്കി പോണ്ടിങ്

Photo Credit: Social Media
ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ടീമിന്റെ മോശം ഫീൽഡിംഗിനെതിരെ രൂക്ഷവിമർശനവുമായി കോച്ച് റിക്കി പോണ്ടിംഗ്. ഫീൽഡർമാർ വരുത്തിയ ഗുരുതരമായ പിഴവുകളാണ് മത്സരഫലത്തെ സ്വാധീനിച്ചതെന്ന് അദ്ദേഹം തുറന്നടിച്ചു.
മത്സരശേഷം ജിയോ സ്റ്റാറിനോട് സംസാരിക്കവെയാണ് പോണ്ടിംഗ് തന്റെ അതൃപ്തി വ്യക്തമാക്കിയത്. "ഈ സീസണിൽ ക്യാച്ചുകൾ കൈവിടുന്നത് ഞങ്ങളെ ഒരു വൈറസ് പോലെ ബാധിച്ചിരിക്കുകയാണ്. ഈ മത്സരത്തിലും ഞങ്ങൾ ഒട്ടേറെ അവസരങ്ങൾ നഷ്ടപ്പെടുത്തി. ഇതിന് ഒഴികഴിവുകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല," പോണ്ടിംഗ് പറഞ്ഞു.
പ്രധാന പിഴവുകൾ
ഹൈദരാബാദ് ബാറ്റർമാരായ ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ എന്നിവർ നൽകിയ മൂന്ന് അനായാസ ക്യാച്ചുകളാണ് പഞ്ചാബ് ഫീൽഡർമാർ നിലത്തിട്ടത്. യുസ്‌വേന്ദ്ര ചഹൽ എറിഞ്ഞ ഓവറുകളിൽ ശശാങ്ക് സിംഗും ലോക്കി ഫെർഗൂസണും വരുത്തിയ പിഴവുകൾ മത്സരത്തിൽ നിർണ്ണായകമായി. വിക്കറ്റ് കീപ്പർ പ്രഭ്സിമ്രാൻ സിംഗ് വരുത്തിയ സ്റ്റമ്പിംഗ് പിഴവിനെയും പോണ്ടിംഗ് വിമർശിച്ചു.
പരിശീലനത്തിലെ വീഴ്ചയല്ല
ഫീൽഡിംഗിൽ പിഴവുകൾ വരുത്തിയ ശശാങ്ക് സിംഗിനെക്കുറിച്ച് പോണ്ടിംഗ് പറഞ്ഞത് ഇങ്ങനെ: "കഴിഞ്ഞ അഞ്ചാറ് ദിവസമായി ശശാങ്കിന് ഞങ്ങൾ ഒട്ടേറെ ക്യാച്ചിംഗ് പ്രാക്ടീസ് നൽകിയിരുന്നു. ശാരീരികക്ഷമത വീണ്ടെടുക്കാൻ അവൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്നിട്ടും ഇന്ന് ക്യാച്ച് കൈവിട്ടത് നിർഭാഗ്യകരമാണ്. ലൈറ്റുകളുടെ പ്രശ്നമാണെന്ന് പറഞ്ഞ് ഇതിനെ ന്യായീകരിക്കാൻ ഞാൻ തയ്യാറല്ല. ഇത്തരം അവസരങ്ങൾ വരുമ്പോൾ അത് കൃത്യമായി കൈപ്പിടിയിലൊതുക്കുക തന്നെ വേണം."
ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ഇത്തരം പിഴവുകൾ വരുത്തുന്നത് ക്ഷമിക്കാനാവാത്ത തെറ്റാണെന്നും പഞ്ചാബ് കോച്ച് കൂട്ടിച്ചേർത്തു. കൂപ്പർ കൊണോളിയുടെ സെഞ്ച്വറി പ്രകടനം മാറ്റിനിർത്തിയാൽ ഫീൽഡിംഗിലും പവർപ്ലേ ബാറ്റിംഗിലും പഞ്ചാബ് പാടെ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിലയിരുത്തി.










0 comments