ad
Deshabhimani

ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് തകർത്തു; ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി കീറോൺ പൊള്ളാർഡ്

pollard

Photo Credit:MLC

വെബ് ഡെസ്ക്

Published on Jun 21, 2026, 03:31 PM | 2 min read

ഡാളസ്: ഒരു ദശകത്തിലേറെയായി ട്വന്റി 20 ക്രിക്കറ്റിൽ തകരാതെ നിന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് തകർത്ത് വെസ്റ്റ് ഇൻഡീസ് ഇതിഹാസം കീറോൺ പൊള്ളാർഡ് റൺവേട്ടയിൽ ഒന്നാമതെത്തി.


ഇന്ന് മേജർ ലീഗ് ക്രിക്കറ്റ് ടുർണമെന്റിൽ വാഷിങ്ടൺ ഫ്രീഡം ടീമിനെതിരെയുള്ള എംഐ ന്യൂയോർക്കിന്റെ ആദ്യ മത്സരത്തിൽ സെഞ്ച്വറി പ്രകടനത്തോടെയാണ് പൊള്ളാർഡ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.


ക്രിസ് ഗെയ്‌ലിന്റെ 14,562 റൺസ് എന്ന റെക്കോർഡാണ് പൊള്ളാർഡ് മറികടന്നത്. നിലവിൽ 14,582 റൺസുമായി പൊള്ളാർഡ് ഒന്നാം സ്ഥാനത്തും ഗെയ്ൽ രണ്ടാം സ്ഥാനത്തുമാണ്. അലക്സ് ഹെയ്ൽസ് (14,449), ജോസ് ബട്‌ലർ (14,371), ഡേവിഡ് വാർണർ (14,284), വിരാട് കോഹ്‌ലി (14,218) എന്നിവരാണ് ഈ പട്ടികയിൽ പിന്നാലെയുള്ളത്.


ഗെയ്‌ലിന്റെ സുവർണ്ണ കാലഘട്ടവും പൊള്ളാർഡിന്റെ നേട്ടവും


ട്വന്റി 20 ക്രിക്കറ്റിൽ റൺ വേട്ടക്കാരിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം സ്ഥാനം അലങ്കരിച്ച താരമെന്ന ബഹുമതി ഇപ്പോഴും ക്രിസ് ഗെയ്‌ലിനാണ്. ആകെ 4,616 ദിവസങ്ങളാണ് ഗെയ്ൽ ഒന്നാം സ്ഥാനത്തിരുന്നത്. ഇതിൽ 2014 ട്വന്റി 20 ലോകകപ്പ് മുതൽ തുടർച്ചയായ 4,463 ദിവസങ്ങളും ഉൾപ്പെടുന്നു.


ഓസ്‌ട്രേലിയയുടെ ബ്രാഡ് ഹോഡ്ജ് ആകെ 2,587 ദിവസങ്ങൾ (ഏറ്റവും നീണ്ടത് 1,259 ദിവസം) ഒന്നാം സ്ഥാനത്ത് നിന്നിട്ടുണ്ട്. നിലവിൽ 39-ാം വയസ്സിൽ ഈ റെക്കോർഡ് നേടുന്ന പൊള്ളാർഡ്, ട്വന്റി 20 റൺവേട്ടയിൽ ഒന്നാമതെത്തുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡും സ്വന്തമാക്കി.


ട്വന്റി 20 ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും പൊള്ളാർഡാണ് (736 മത്സരങ്ങൾ). മറ്റൊരു താരവും ഇതുവരെ 600 മത്സരങ്ങൾ പോലും പിന്നിട്ടിട്ടില്ല. റൺവേട്ടയ്ക്ക് പുറമെ 333 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. ട്വന്റി 20 ക്രിക്കറ്റിൽ 10,000 റൺസും 300-ലധികം വിക്കറ്റും നേടുന്ന ഏക താരവും പൊള്ളാർഡാണ്.


കൂടാതെ ട്വന്റി 20യിൽ ഏറ്റവും കൂടുതൽ കാച്ചുകൾ (405 എണ്ണം), ഏറ്റവും കൂടുതൽ കിരീട വിജയങ്ങൾ (18 ഫൈനൽ വിജയങ്ങൾ) എന്നിവയും പൊള്ളാർഡിന്റെ പേരിലാണ്. സിക്സറുകളുടെ എണ്ണത്തിൽ 986 സിക്സുകളുമായി ക്രിസ് ഗെയ്‌ലിന് (1056 സിക്സുകൾ) തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് താരം.


മുംബൈ ഇന്ത്യൻസിന്റെ വിശ്വസ്തൻ


2006-ൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്ക്ക് വേണ്ടി കളിച്ചു തുടങ്ങിയ പൊള്ളാർഡിന്റെ കരിയർ മാറിമറിഞ്ഞത് 2009-ലെ ചാമ്പ്യൻസ് ലീഗിൽ ന്യൂ സൗത്ത് വെയിൽസിനെതിരെയുള്ള പ്രകടനത്തോടെയാണ്.


തുടർന്ന് നടന്ന ഐപിഎൽ ലേലത്തിലെ ഏറ്റവും വിലകൂടിയ താരമായി മുംബൈ ഇന്ത്യൻസിലെത്തിയ പൊള്ളാർഡ്, കഴിഞ്ഞ 17 വർഷമായി ആ ഫ്രാഞ്ചൈസിയുടെ മുഖമുദ്രയാണ്.


മുംബൈ ഇന്ത്യൻസിനും അതിന്റെ സഹോദര ക്ലബ്ബുകൾക്കുമായി (ഐപിഎൽ, എംഎൽസി, എസ്എ20, ഐഎൽ ടി20) താരം കളിച്ചുവരുന്നു. ഐപിഎല്ലിലും കരീബിയൻ പ്രീമിയർ ലീഗിലും 3000-ത്തിലധികം റൺസ് വീതം താരം നേടിയിട്ടുണ്ട്.


മുംബൈ ഇന്ത്യൻസിനായി മാത്രം 3,915 റൺസ് നേടിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനായി 101 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്ന് 1,569 റൺസ് നേടിയ താരം 2012-ലെ ലോകകപ്പ് വിജയത്തിലും പങ്കാളിയായിരുന്നു.


മധ്യനിരയിലെ ബാറ്റിങ് വിസ്മയം


പൊള്ളാർഡ് നേടിയ ആകെ റൺസിൽ 5916 റൺസും പിറന്നത് സിക്സറുകളിലൂടെയാണ്, അതായത് അദ്ദേഹത്തിന്റെ കരിയറിലെ റൺവേട്ടയുടെ 40 ശതമാനത്തിലധികവും സിക്സറുകളാണ്.


കരിയറിൽ 909 ഫോറുകൾ നേടിയ താരം അതിനേക്കാൾ കൂടുതൽ, അതായത് 986 സിക്സറുകൾ അടിച്ചുകൂട്ടി ഈ റെക്കോർഡ് സ്വന്തമാക്കുന്ന അപൂർവ്വം കളിക്കാരിൽ ഒരാളായി മാറി.


രാജ്യാന്തര ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനായി കളിക്കുമ്പോൾ അഖില ധനഞ്ജയക്കെതിരെയും, ദി ഹണ്ട്രഡ് ലീഗിൽ റാഷിദ് ഖാനെതിരെയും ഒരു ഓവറിലെ എല്ലാ പന്തുകളും സിക്സർ പറത്തിയ റെക്കോർഡും പൊള്ളാർഡിന്റെ പേരിലുണ്ട്.


സാധാരണയായി ടോപ്പ് ഓർഡർ ബാറ്റർമാർ ആധിപത്യം പുലർത്തുന്ന ട്വന്റി 20യിൽ, ഒരു തവണ പോലും ഓപ്പണറായി ഇറങ്ങാതെയാണ് പൊള്ളാർഡ് ഈ നേട്ടം കൊയ്തത്.


5, 6 പൊസിഷനുകളിൽ ഇറങ്ങി 5000-ത്തിലധികം റൺസ് വീതം നേടിയ ഏക താരവും പൊള്ളാർഡാണ്. 35 വയസ്സിന് ശേഷം 144 ട്വന്റി 20 മത്സരങ്ങളിൽ നിന്നായി 35 ശരാശരിയിൽ 151 സ്ട്രൈക്ക് റേറ്റോടെ 3,011 റൺസ് താരം അടിച്ചുകൂട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home