ബാറ്റിങ്ങിലും ബൗളിങ്ങിലും അമേലിയാ ഷോ; ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ന്യൂസിലൻഡ്

ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡ് -ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ അഞ്ചാം ട്വന്റി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 92 റൺസിന് തകർത്ത് ന്യൂസിലൻഡ് വനിതകൾ പരമ്പര 4-1ന് സ്വന്തമാക്കി. ന്യൂസീലൻഡ് ക്യാപ്റ്റൻ അമേലിയ കെറിന്റെ തകർപ്പൻ സെഞ്ചുറിയും (105) മൂന്നോവറിൽ 6 റൺസ് മാത്രം വഴങ്ങിയുള്ള 2 വിക്കറ്റ് പ്രകടനവുമാണ് ആതിഥേയർക്ക് അനായാസ വിജയം സമ്മാനിച്ചത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ അമേലിയ ഒറ്റയ്ക്ക് ദക്ഷിണാഫ്രിക്കയുടെ ആകെ സ്കോറിനേക്കാൾ കൂടുതൽ റൺസ് കണ്ടെത്തി എന്നത് ശ്രദ്ധേയമായി.ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 194 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി.
55 പന്തിൽ നിന്ന് 19 ഫോറുകളും ഒരു സിക്സറുമടക്കമാണ് അമേലിയ 105 റൺസ് അടിച്ചുകൂട്ടിയത്. തുടക്കത്തിൽ പതറിയ ടീമിനെ ജോർജിയ പ്ലിമ്മർക്കൊപ്പം (27) ചേർന്ന് അമേലിയ കരകയറ്റുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നിലംതൊടാൻ അനുവദിക്കാതെ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും പായിച്ച അമേലിയയുടെ കരിയറിലെ ഏറ്റവും ഉയർന്ന ട്വന്റി20 സ്കോറാണിത്.
195 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരിക്കൽ പോലും മത്സരത്തിൽ ആധിപത്യം പുലർത്താനായില്ല. തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായ സന്ദർശകർക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണത് തിരിച്ചടിയായി.
23 റൺസെടുത്ത അനേർലി ഡെർക്‌സൺ ആണ് അവരുടെ ടോപ്പ് സ്കോറർ. ലിയ തഹുഹു, നെൻസി പട്ടേൽ, സോഫി ഡിവൈൻ, ഫ്ലോറ ഡെവോൺഷയർ എന്നിവർക്കൊപ്പം അമേലിയയും പന്തുകൊണ്ട് മാന്ത്രികത കാട്ടിയതോടെ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 20 ഓവറിൽ 9 വിക്കറ്റിന് 102 റൺസിൽ അവസാനിച്ചു. റൺസ് അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ തോൽവിയാണിത്.










0 comments