ഹൈദരാബാദ് കൊടുങ്കാറ്റ്; പഞ്ചാബ് കിങ്‌സിന് വിജയലക്ഷ്യം 220 റൺസ്

ചണ്ഡീഗഢ്: ഐപിഎൽ 2026-ലെ ആവേശകരമായ പോരാട്ടത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ റൺമഴ പെയ്യിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്. ചണ്ഡീഗഢിലെ പുതിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. യുവ ഓപ്പണർ അഭിഷേക് ശർമ്മയുടെ തകർപ്പൻ ബാറ്റിങ്ങാണ് ഹൈദരാബാദിന് കരുത്തായത്.
മത്സരത്തിന്റെ തുടക്കം മുതൽ പഞ്ചാബ് ബൗളർമാരെ നിലംപരിശാക്കുന്ന പ്രകടനമാണ് ഹൈദരാബാദ് ഓപ്പണർമാർ കാഴ്ചവെച്ചത്. വെറും 18 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറി തികച്ച അഭിഷേക് ശർമ്മ 28 പന്തിൽ 74 റൺസ് (8 സിക്സ്, 5 ഫോർ) അടിച്ചുകൂട്ടി. 264.28 എന്ന വമ്പൻ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത അഭിഷേകിന് കൂട്ടുപിടിച്ച് ട്രാവിസ് ഹെഡ് (23 പന്തിൽ 38) ഒന്നാം വിക്കറ്റിൽ എട്ട് ഓവറിൽ 120 റൺസാണ് കൂട്ടിച്ചേർത്തത്. പവർപ്ലേ ഓവറുകളിൽ പഞ്ചാബ് ബൗളർമാർക്ക് മറുപടിയുണ്ടായിരുന്നില്ല.
ഹൈദരാബാദ് വമ്പൻ സ്കോറിലേക്ക് കുതിക്കവെ, ഒരേ ഓവറിൽ രണ്ട് ഓപ്പണർമാരെയും പുറത്താക്കി ശശാങ്ക് സിങ് പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. ശശാങ്കിന്റെ പന്തിൽ സിക്സറിന് ശ്രമിച്ച അഭിഷേകിനെ അർഷ്ദീപ് സിങ് ഡീപ്പ് എക്‌സ്ട്രാ കവറിൽ ക്യാച് എടുത്തു. തുടർന്നെത്തിയ ക്യാപ്റ്റൻ ഇഷാൻ കിഷൻ (27), ഹെൻറിച്ച് ക്ലാസൻ (39) എന്നിവർ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്ങിലും അവസാന ഓവറുകളിൽ പഞ്ചാബ് ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി റൺ റേറ്റ് നിയന്ത്രിച്ചു.
പഞ്ചാബ് നിരയിൽ ശശാങ്ക് സിങ് 3 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. അർഷ്ദീപ് സിങ് രണ്ട് വിക്കറ്റുകൾ നേടിയെങ്ങിലും 4 ഓവറിൽ 50 റൺസ് വഴങ്ങിയത് തിരിച്ചടിയായി. 220 റൺസെന്ന വൻ ലക്ഷ്യം പിന്തുടരുന്ന പഞ്ചാബ് കിങ്‌സിന് പ്രഭ്‌സിമ്രാൻ സിങ്ങും ക്യാപ്റ്റൻ ശ്രേയസ് അയ്യരും നയിക്കുന്ന ബാറ്റിങ് നിര അത്ഭുതങ്ങൾ പ്രവർത്തിച്ചാൽ മാത്രമേ ഈ കൂറ്റൻ സ്കോർ മറികടക്കാനാകൂ.










0 comments