ഹാർദിക് മാറിനിൽക്കണം, മുംബൈയെ സൂര്യകുമാർ നയിക്കട്ടെ; തുറന്നടിച്ച് കെ ശ്രീകാന്ത്

ചെന്നൈ: ഐപിഎൽ 2026 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് മാറ്റം വേണമെന്ന് മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. ഹാർദിക് പാണ്ഡ്യ നായകസ്ഥാനം ഒഴിഞ്ഞുകൊടുക്കണമെന്നും പകരം ട്വന്റി20 ലോകകപ്പ് ജേതാവായ സൂര്യകുമാർ യാദവിനെ നായകനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് ഈ അഭിപ്രായം പങ്കുവെച്ചത്.
ടീമിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും നേതൃത്വപരമായ തർക്കങ്ങളും പരിഹരിക്കാൻ സൂര്യകുമാർ യാദവ് നായകനാകുന്നതാണ് ഉചിതമെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ആത്മവിശ്വാസത്തിൽ നിൽക്കുന്ന സൂര്യകുമാറാണ് നിലവിൽ മുംബൈയെ നയിക്കാൻ ഏറ്റവും അനുയോജ്യൻ.
"ഇതൊരു വിചിത്രമായ സാഹചര്യമാണ്. സൂര്യകുമാറിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ലോകകപ്പ് നേടി ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂ. ഹാർദിക് പാണ്ഡ്യ മികച്ച കളിക്കാരനാണെന്നതിൽ തർക്കമില്ല. എന്നാൽ മുംബൈ ഇന്ത്യൻസിലെ പ്രശ്നങ്ങൾ തീർക്കാൻ ഹാർദിക് തന്നെ മുന്നോട്ടുവന്ന് 'ഞാൻ മാറിനിൽക്കാം, സൂര്യ നയിക്കട്ടെ' എന്ന് പറയണം. സൂര്യകുമാർ ഇപ്പോൾ വിജയവഴിയിലാണ്," ശ്രീകാന്ത് പറഞ്ഞു.
ടീം മാനേജ്‌മെന്റും ഉടമകളും രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവരുമായി ചർച്ച നടത്തി ഈ വർഷം സൂര്യകുമാറിനെ ക്യാപ്റ്റനാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ൽ രോഹിത് ശർമയ്ക്ക് പകരം ഹാർദിക് നായകനായത് ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. വാംഖഡെ സ്റ്റേഡിയത്തിൽ ഹാർദിക്കിനെതിരെ കൂവലുകൾ ഉയർന്ന സാഹചര്യവും ഉണ്ടായിരുന്നു.
കഴിഞ്ഞ രണ്ട് സീസണുകളിലും മുംബൈയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 2024 ൽ പത്താം സ്ഥാനത്തായിരുന്ന ടീം, കഴിഞ്ഞ വർഷം എലിമിനേറ്ററിൽ പുറത്താവുകയായിരുന്നു. ക്യാപ്റ്റൻസി വിവാദങ്ങൾക്കിടയിലും ആരാധകർ ഉറ്റുനോക്കുന്നത് രോഹിത് ശർമയെയാണ്. 2027 ലോകകപ്പ് ലക്ഷ്യമിടുന്നതിനാൽ ഇത്തവണ കേവലം ഒരു ഇംപാക്ട് പ്ലെയർ ആയി ഒതുങ്ങാതെ ബാറ്റിംഗിലും ഫീൽഡിംഗിലും സജീവമാകാനായിരിക്കും രോഹിത്തിന്റെ ശ്രമം.










0 comments