print edition ജയിച്ചു, ഡൽഹി

ധർമശാല: ഐപിഎൽ ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ പഞ്ചാബ് കിങ്സിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് ജീവൻ നിലനിർത്തി. ക്യാപ്‌റ്റൻ അക്‌സർ പട്ടേലും (30 പന്തിൽ 56) ഡേവിഡ് മില്ലറും (28 പന്തിൽ 51) നേടിയ അർധസെഞ്ചുറികൾ വിജയത്തിന് അടിത്തറയായി. തോറ്റിരുന്നെങ്കിൽ ഡൽഹി പ്ലേഓഫ് കാണാതെ പുറത്താകുമായിരുന്നു. സ്‌കോർ: പഞ്ചാബ് 210/5, ഡൽഹി 216/7(19).
ഒമ്പതാം ഓവറിൽ 74/4 എന്ന സ്‌കോറിൽ തകർന്ന ഡൽഹിയെ തിരിച്ചുകൊണ്ടുവന്നത് അക്‌സറും മില്ലറും ചേർന്നാണ്. അഞ്ചാം വിക്കറ്റിൽ ഇരുവരും 64 റണ്ണടിച്ചു. അക്‌സർ എട്ട് ഫോറും രണ്ട് സിക്‌സറും നേടി. മില്ലർ നാല് സിക്‌സറും മൂന്ന് ഫോറുമടിച്ച് ജയത്തിനടുത്തെത്തിച്ചു.
10 പന്തിൽ 24 റണ്ണെടുത്ത അശുതോഷ് ശർമ ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിനിടെ പുറത്തായി. ‘മാൻ ഓഫ് ദി മാച്ചായ’ മാധവ് തിവാരിയും (8 പന്തിൽ 18) അക്വിബ് നബി ദറും (2 പന്തിൽ 10) പുറത്താകാതെ ജയമുറപ്പിച്ചു.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്‌ത പഞ്ചാബിനായി ഓപ്പണർ പ്രിയാൻഷ് ആര്യയും (33 പന്തിൽ 56) ക്യാപ്‌റ്റൻ ശ്രേയസ് അയ്യരും (36 പന്തിൽ 59* ) അർധസെഞ്ചുറി നേടി. ഓപ്പണർമാരായ പ്രഭ്‌സിമ്രാൻ സിങും (18) പ്രിയാൻഷും 78 റണ്ണിന്റെ മികച്ച തുടക്കമാണ് നൽകിയത്.
ശ്രേയസും കൂപ്പർ കൊണോളിയും(38) ചേർന്ന് മൂന്നാം വിക്കറ്റിൽ 83 റണ്ണെടുത്തു. ഡൽഹിക്കായി പേസർമാരായ മിച്ചെൽ സ്‌റ്റാർക്കും മാധവ് തിവാരിയും രണ്ട് വിക്കറ്റ് വീതം നേടി. മുകേഷ് കുമാറിന് ഒരു വിക്കറ്റുണ്ട്. ജയത്തോടെ ഡൽഹി ഏഴാമതായി. പഞ്ചാബ് നാലാം സ്ഥാനത്ത്.










0 comments