ഐപിഎൽ 2026
ഹൈദരാബാദിനെതിരെ റൺമല തീർത്ത് രാജസ്ഥാൻ റോയൽസ്

വൈഭവ് സൂര്യവംശി (Photo: BCCI)
ന്യൂ ചണ്ഡിഗഡ് : ഐപിഎൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് നേടി. വെടിക്കെട്ട് ബാറ്റിങ്ങുമായി ഹൈദരാബാദ് ബൗളർമാരെ നിലംപരിശാക്കിയ കൗമാര താരം വൈഭവ് സൂര്യവംശിയുടെയും അർദ്ധസെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറലിന്റെയും പ്രകടനമാണ് രാജസ്ഥാന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
രാജസ്ഥാന് വേണ്ടി ഓപ്പണർ വൈഭവ് സൂര്യവംശി 29 പന്തിൽ 97 റൺസ് അടിച്ചുകൂട്ടി. 12 സിക്സറുകളും 5 ഫോറുകളുമടങ്ങുന്നതായിരുന്നു സൂര്യവംശിയുടെ ഇന്നിങ്സ്. എന്നാൽ വെറും 3 റൺസ് അകലെ താരത്തിന് സെഞ്ച്വറി നഷ്ടമായി. പ്രഫുൽ ഹിംഗെയുടെ പന്തിൽ സ്മരൺ രവിചന്ദ്രന് ക്യാച്ച് നൽകിയാണ് സൂര്യവംശി മടങ്ങിയത്. മറ്റൊരു ഓപ്പണറായ യശസ്വി ജയ്‌സ്വാൾ 29 പന്തിൽ 29 റൺസ് (4 ഫോറുകൾ) നേടി പുറത്തായി.
മൂന്നാമനായി ഇറങ്ങിയ ധ്രുവ് ജുറൽ 21 പന്തിൽ 5 ഫോറുകളും 3 സിക്സറുകളും സഹിതം 50 റൺസ് നേടി മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ റിയാൻ പരാഗ് 12 പന്തിൽ 26 റൺസും (2 ഫോർ, 2 സിക്സ്), ഡൊണാവൻ ഫെരേര 9 പന്തിൽ 12 റൺസും നേടി. മധ്യനിരയിൽ ദാസുൻ ശനക (5), ജോഫ്ര ആർച്ചർ (4), നാൻഡ്രെ ബർഗർ (1) എന്നിവർ വേഗത്തിൽ പുറത്തായപ്പോൾ, 12 റൺസോടെ രവീന്ദ്ര ജഡേജയും ഒരു റണ്ണുമായി സുശാന്ത് മിശ്രയും പുറത്താകാതെ നിന്നു.
ഹൈദരാബാദിന് വേണ്ടി ബൗളിങ്ങിൽ പ്രഫുൽ ഹിംഗെ 4 ഓവറിൽ 54 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. ഇഷാൻ മലിംഗ 4 ഓവറിൽ 40 റൺസിന് ഒരു വിക്കറ്റും, ഷിവാങ് കുമാർ 2 ഓവറിൽ 19 റൺസിന് ഒരു വിക്കറ്റും, നിതീഷ് കുമാർ റെഡ്ഡി 2 ഓവറിൽ 12 റൺസിന് ഒരു വിക്കറ്റും സ്വന്തമാക്കി. എന്നാൽ മുൻനിര ബൗളർമാരായ പാറ്റ് കമ്മിൻസ് (4 ഓവറിൽ 64 റൺസ്), സാക്കിബ് ഹുസൈൻ (4 ഓവറിൽ 52 റൺസ്) എന്നിവർക്ക് വിക്കറ്റൊന്നും നേടാൻ കഴിഞ്ഞില്ല.










0 comments