ദക്ഷിണാഫ്രിക്കയെ 52 റണ്ണിന് തോൽപ്പിച്ചു ; ഷഫാലി വർമ 87, ദീപ്‌തി ശർമയ്ക്ക് 58 റണ്ണും അഞ്ച് വിക്കറ്റും
print edition കന്നിമുത്തം ; വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് ആദ്യ കിരീടം

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പുമായി ഇന്ത്യൻ ടീമിന്റെ ആഹ്ലാദം
നവി മുംബൈ
ഇന്ത്യൻ വനിതകൾ ആദ്യമായി ലോകകപ്പിൽ ഉമ്മവച്ചു. ക്രിക്കറ്റിൽ മറ്റൊരു വീരഗാഥ. രണ്ട് തവണ കൈവിട്ട ഏകദിന ലോകകപ്പ് ആധികാരികമായി തിരിച്ചുപിടിച്ചു. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റണ്ണിന് കീഴടക്കി.
സ്‌കോർ: ഇന്ത്യ 298/7, ദക്ഷിണാഫ്രിക്ക 246 (45.3)
മഴയെത്തുടർന്ന് തണുത്തുറഞ്ഞ നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്‌റ്റേഡിയത്തെ ആദ്യം ചൂടുപിടിപ്പിച്ചത് ഷഫാലിവ ർമയാണ്. പിന്നെ ഓൾറൗണ്ടർ മികവുമായി ദീപ്‌തി ശർമയും. 87 റണ്ണടിച്ച ഷഫാലി രണ്ട് വിക്കറ്റുമെടുത്തു. 58 റണ്ണെടുത്ത സ്‌പിന്നർ ദീപ്‌തി ശർമ 9.3 ഓവറിൽ 39 റൺ വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കി.
ഇന്ത്യയുടെ മികച്ച സ്‌കോർ പിന്തുടർന്ന ആഫ്രിക്കൻ വനിതകൾക്ക് 45.3 ഓവറിൽ 246 റണ്ണിന് അവസാനിപ്പിക്കേണ്ടിവന്നു. ക്യാപ്‌റ്റന്റെയും ഓപ്പണറുടെയും റോളിൽ തിളങ്ങിയ ലോറ വുൾവാർഡ്‌റ്റിന്റെ സെഞ്ചുറി (98 പന്തിൽ 101) പാഴായി. 11 ഫോറും ഒരു സിക്‌സറും പറത്തി ചെറുത്തുനിന്ന വുൾവാർഡ്‌റ്റ് ഏഴാമതായി പുറത്തായതോടെ ഇന്ത്യ ജയമുറപ്പിച്ചു.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റെടുത്ത ഇന്ത്യക്കായി ഓപ്പണർമാരായ ഷഫാലിയും (87) സ്‌മൃതി മന്ദാനയുമാണ് (45) അടിത്തറയിട്ടത്. ഒന്നാം വിക്കറ്റിൽ ഇരുവരും 104 റണ്ണടിച്ചുകൂട്ടി. അർധസെഞ്ചുറിയുമായി ദീപ്‌തി ശർമ തിളങ്ങിയപ്പോൾ സ്‌കോർ മുന്നൂറിന് അടുത്തെത്തി.
സെമിയിലെ സൂപ്പർതാരം ജെമീമ റോഡ്രിഗസും (24) ഷഫാലിയും ചേർന്ന് 62 റൺ നേടി. തകർപ്പൻ ഷോട്ടുകളുമായി കളംനിറഞ്ഞ ഷഫാലി സെഞ്ചുറിക്ക് 13 റൺ അകലെ പുറത്തായി. 78 പന്ത് നേരിട്ട് ഏഴ് ഫോറും രണ്ട് സിക്‌സറുമടിച്ചു.
ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗറും (20) അമൻജോത് കൗറും (12) വലിയ സ്‌കോർ നേടാതെ കളംവിട്ടപ്പോൾ ദീപ്‌തി ശർമ രക്ഷകയായി. വിക്കറ്റ്‌കീപ്പർ റിച്ചാ ഘോഷുമൊത്ത് (34) സ്‌കോർ ഉയർത്തി. റിച്ചയും ദീപ്‌തിയും ചേർന്നുള്ള 47 റൺ മികച്ച സ്‌കോർ ഒരുക്കി. ലോകകപ്പ് ഫൈനലുകളിലെ രണ്ടാമത്തെ ഉയർന്ന സ്‌കോറാണ് ഇന്ത്യ നേടിയത്. 2005ലും 2017ലും ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനായില്ല.










0 comments