ദക്ഷിണാഫ്രിക്കയെ തകർത്ത് 'ക്യാപ്റ്റന്മാർ'; വിശാഖപട്ടണം ഏകദിനത്തിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ അനായാസ ജയം

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്‍റെ കൂറ്റൻ ജയം. സ്കോര്‍ ദക്ഷിണാഫ്രിക്ക 47.5 ഓവറില്‍ 270ന് ഓള്‍ ഔട്ട്, ഇന്ത്യ 39.5 ഓവറില്‍ 271-1.
ഇന്ത്യൻ മണ്ണിൽ അപൂർവ നേട്ടം ലക്ഷ്യമിട്ട ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ വിഫലമായി. ടെസ്‌റ്റിന് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനുള്ള ഒരുക്കമാണ് ഇതോടെ പാളിയത്. തുടക്കം മുതൽ നിലയുറപ്പിച്ച ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെ കന്നി ഏകദിന സെഞ്ചുറിയുടെയും രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അര്‍ധസെഞ്ചുറികളുടെയും ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ പിന്തുടർന്നത്. ഏകദിന പരമ്പര ലക്ഷ്യം വെച്ച് കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു തുടക്കം മുതലുള്ള കാര്യങ്ങൾ.
ആദ്യമേ ടോസ് കനിഞ്ഞതോടെ ക്യാപ്റ്റൻ കെ എൽ രാഹുൽ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു. കഴിഞ്ഞ 20 മത്സരങ്ങളിൽ ഇന്ത്യക്ക് ടോസ് നഷ്ടപ്പെട്ടിരുന്നു. 116 റണ്‍സുമായി ജയ്സ്വളും 65 റണ്‍സുമായി കോലിയും പുറത്താകാതെ നിന്നപ്പോള്‍ 75 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.









0 comments