ad
Deshabhimani

ശ്രീലങ്കയെ തകർത്ത് എട്ടാം കിരീടം; നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാതെ ഇന്ത്യ

ind vs sl
വെബ് ഡെസ്ക്

Published on Sep 14, 2026, 06:51 AM | 1 min read

ദുബായ്: തുടർച്ചയായ രണ്ടാം വർഷവും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ. ഞായറാഴ്ച ശ്രീലങ്കയെ 72 റൺസിന് തോൽപ്പിച്ച് റെക്കോർഡ് എട്ടാം ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ വനിതാ ടീം, പാകിസ്ഥാൻ സ്വദേശിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാനുമായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിച്ചില്ല.


ഹർമൻപ്രീത് കൗർ നയിച്ച ഇന്ത്യ കിരീടം നേടിയെങ്കിലും മത്സരശേഷമുള്ള സമ്മാനദാന ചടങ്ങിനായി താരങ്ങൾ ഗ്രൗണ്ടിലേക്ക് എത്തിയില്ല. “ഇന്ത്യ ഔദ്യോഗികമായി ചാമ്പ്യന്മാരാണ്. ട്രോഫിയുണ്ടോ ഇല്ലയോ എന്നത് ഞങ്ങൾക്ക് പ്രശ്നമല്ല. നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്നത് ബിസിസിഐയുടെ നിലപാടാണ്,” ഇന്ത്യൻ ഹെഡ് കോച്ച് അമോൽ മുസുംദാർ പറഞ്ഞു.


കഴിഞ്ഞ വർഷവും ഇന്ത്യൻ പുരുഷ ടീം നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫിയും മെഡലുകളും സ്വീകരിക്കാൻ വിസമ്മതിച്ചിരുന്നു. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ടീമിന്റെ ബെസ്റ്റ് ഫീൽഡർ മെഡൽ നന്ദിനി ശർമയ്ക്ക് സമ്മാനിച്ചതിന് പിന്നാലെയാണ് ഇത്തവണ വനിതാ ടീം ഗ്രൗണ്ടിൽ നിന്ന് വിട്ടുനിന്നത്.


അതേസമയം, ശ്രീലങ്കൻ ടീമിന് റണ്ണേഴ്‌സ് അപ്പ് ചെക്ക് നഖ്‌വി കൈമാറി. ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപത്തുവിന് പുരസ്കാരം സമ്മാനിച്ച ശേഷം നഖ്‌വി സ്റ്റേഡിയം വിട്ടു. കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ അദ്ദേഹം ട്രോഫി കൈവശം വെച്ചുകൊണ്ടല്ല മടങ്ങിയത്.


പഹൽഗാം ഭീകരാക്രമണത്തിനും തുടർന്ന് നടന്ന ഓപ്പറേഷൻ സിന്ദൂരിനും ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം മരവിച്ചിരിക്കുകയാണ്. ഐസിസി സംഘടിപ്പിക്കുന്ന ഏഷ്യൻ, ആഗോള മത്സരങ്ങളിൽ ഇന്ത്യ-പാകിസ്ഥാൻ താരങ്ങൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ ഹസ്തദാനം ഒഴിവാക്കുന്ന പ്രോട്ടോക്കോൾ പുരുഷ-വനിതാ ടീമുകൾ ഇപ്പോൾ പിന്തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home