കൗമാരക്കപ്പ് ആർക്ക്; ഇന്ത്യ- പാക് കിരീടപ്പോരാട്ടം ഇന്ന്

ദുബായ്: അണ്ടർ 19 ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്കുനേർ. എട്ട് തവണ ചാമ്പ്യൻമാരായ ഇന്ത്യ ഒമ്പതാം കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. പാകിസ്ഥാൻ 2012ൽ കിരീടം നേടി. ഇരുടീമുകളും 2014ൽ ഫൈനൽ കളിച്ചപ്പോൾ ഇന്ത്യ 40 റണ്ണിന് ജയിച്ചു. അന്ന് മലയാളി താരം സഞ്‌ജു സാംസൺ സെഞ്ചുറി നേടിയിരുന്നു.
സെമിയിൽ ഇന്ത്യ ശ്രീലങ്കയെയും പാകിസ്ഥാൻ ബംഗ്ലാദേശിനെയും എട്ട് വിക്കറ്റിന് തോൽപിച്ചു. പാകിസ്ഥാൻ, യുഎഇ, മലേഷ്യ എന്നീ ടീമുകളെ വൻ മാർജിനിൽ തോൽപ്പിച്ച് ആധികാരികമായാണ് ഇന്ത്യ സെമിയിലെത്തിയത്. ഇന്ത്യയുടെ ഓപ്പണർ വൈഭവ് സൂര്യവംശി, മലയാളിതാരം ആരോൺ ജോർജ്, അഭിഗ്യാൻ കുണ്ടു എന്നീ ബാറ്റർമാരുടെ ഗംഭീര പ്രകടനമാണ് പ്രാഥമികറൗണ്ടിൽ കാഴ്ചവെച്ചത്.
കഴിഞ്ഞ രണ്ട് തവണയും ജേതാക്കളായ ബംഗ്ലാദേശിനെ വീഴ്ത്തിയാണ് പാകിസ്ഥാന്റെ വരവ്. 27 ഓവർ മത്സരത്തിൽ ബംഗ്ലാദേശ് 121 റണ്ണിന് പുറത്തായി. പാകിസ്ഥാൻ 16.3 ഓവറിൽ വിജയത്തിലെത്തി. ഓപ്പണർ സമീർ മിൻഹാസ് 69 റണ്ണുമായി പുറത്താകാതെനിന്നു.










0 comments