മിന്നൽ മന്ദാന ; ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20യിൽ ഇന്ത്യക്ക് 97 റൺ ജയം


Sports Desk
Published on Jun 29, 2025, 04:07 AM | 1 min read
നോട്ടിങ്‌ഹാം
ട്വന്റി20 ക്രിക്കറ്റിൽ കന്നിസെഞ്ചുറിയുമായി സ്‌മൃതി മന്ദാന നയിച്ചപ്പോൾ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ കൂറ്റൻ ജയം. വനിതാ ട്വന്റി20 പരമ്പരയിലെ ആദ്യ കളിയിൽ 97 റണ്ണിനാണ് ഇംഗ്ലണ്ടിനെ തകർത്തുവിട്ടത്. മന്ദാനയുടെ (62 പന്തിൽ 112) മനോഹരമായ സെഞ്ചുറിയുടെ മികവിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 210 റണ്ണാണ് അടിച്ചുകൂട്ടിയത്. മറുപടിക്കെത്തിയ ഇംഗ്ലണ്ടിനെ സ്‌പിന്നർമാർ കൈകാര്യം ചെയ്‌തു. 14.5 ഓവറിൽ 113 റണ്ണിന് അവർ കൂടാരം കയറി. നാല് വിക്കറ്റുമായി അരങ്ങേറ്റക്കാരി സ്‌പിന്നർ ശ്രീ ചരണി ഇന്ത്യൻ ബൗളർമാരിൽ തിളങ്ങി.
അഞ്ച് മത്സര പരമ്പരയിൽ 1–-0ന് മുന്നിലെത്താനും ഇന്ത്യക്ക് കഴിഞ്ഞു. ട്വന്റി20യിൽ ഇന്ത്യയുടെ മികച്ച രണ്ടാമത്തെ സ്-കോറാണിത്. പരിക്കേറ്റ ഹർമൻപ്രീത് കൗറിന് പകരം മന്ദാനയാണ് ഇന്ത്യയെ നയിച്ചത്. തുടക്കം മുതൽ ആഞ്ഞടിച്ച ഇടംകൈ ബാറ്റർ മൂന്ന് സിക്‌സറും 15 ഫോറും പറത്തി. ക്രിക്കറ്റിലെ മൂന്ന് വിഭാഗത്തിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ്. ലോകത്തെ അഞ്ചാമത്തെ കളിക്കാരിയും.
ഒന്നാം വിക്കറ്റിൽ മന്ദാനയും ഷഫാലി വർമയും ചേർന്ന് 8.3 ഓവറിൽ 77 റണ്ണാണ് അടിച്ചുകൂട്ടിയത്. 22 പന്തിൽ 20 റണ്ണായിരുന്നു ഷഫാലിയുടെ സമ്പാദ്യം. തുടർന്നെത്തിയ ഹർലീൻ ഡിയോൾ മന്ദാനയ്‌ക്ക് മികച്ച പിന്തുണ നൽകി. 23 പന്തിൽ 43 റണ്ണാണ് ഹർലീൻ നേടിയത്. ഏഴ് ഫോർ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. 45 പന്തിൽ 94 റണ്ണാണ് ഈ സഖ്യം നേടിയത്.
റിച്ചാ ഘോഷ് (6 പന്തിൽ 12), ജമീമ റോഡ്രിഗസ് (0) എന്നിവർ വേഗം പുറത്തായെങ്കിലും മന്ദാന ഒരറ്റത്ത് റണ്ണുയർത്തി. അവസാന ഓവറിലാണ് പുറത്തായത്. ഇംഗ്ലണ്ടിന് തുടക്കംതന്നെ പിഴച്ചു. ഒമ്പത് റണ്ണെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ അവർക്ക് പിന്നെ തിരിച്ചുവരാനായില്ല. 42 പന്തിൽ 66 റണ്ണുമായി ക്യാപ്‌റ്റൻ നാത് സ്‌കീവർ ബ്രുന്റ് പൊരുതി. പക്ഷേ, സഹതാരങ്ങളിൽനിന്ന് പിന്തുണ കിട്ടിയില്ല. ശ്രീ ചരണിയെ കൂടാതെ രണ്ടുവീതം വിക്കറ്റുമായി ദീപ്‌തി ശർമയും രാധാ യാദവും തിളങ്ങി. രണ്ടാം മത്സരം ജൂലൈ ഒന്നിനാണ്.









0 comments