മാർച്ചിലെ മിന്നും താരങ്ങൾ; സഞ്ജുവും ബുംറയും ഐസിസി പ്ലെയർ ഓഫ് ദി മന്ത് ചുരുക്കപ്പട്ടികയിൽ

ദുബായ്: 2026 മാർച്ചിലെ ഐസിസി 'പ്ലെയർ ഓഫ് ദി മന്ത്' പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പത്രികയിൽ ഇന്ത്യൻ താരങ്ങളായ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇടംപിടിച്ചു. ഐസിസി പുരുഷ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തിയതിൽ നിർണ്ണായക പങ്കുവഹിച്ചതാണ് ഇരുവർക്കും തുണയായത്.
ദക്ഷിണാഫ്രിക്കയുടെ യുവതാരം കോണർ എസ്റ്റർഹൂസനാണ് പട്ടികയിലെ മൂന്നാമൻ. വനിതാ വിഭാഗത്തിൽ ന്യൂസിലൻഡ് ക്യാപ്റ്റൻ അമേലിയ കെർ, ഓസ്‌ട്രേലിയയുടെ ബെത്ത് മൂണി, ദക്ഷിണാഫ്രിക്കയുടെ അയാബോംഗ ഖാക്ക എന്നിവരും പുരസ്കാരത്തിനായി മാറ്റുരയ്ക്കുന്നു.
ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ പ്ലെയിംഗ് ഇലവനിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ, നിർണ്ണായകമായ നോക്കൗട്ട് മത്സരങ്ങളിൽ കാഴ്ചവെച്ച അസാമാന്യ പ്രകടനമാണ് അദ്ദേഹത്തെ പട്ടികയിൽ എത്തിച്ചത്.
ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു, വെസ്റ്റ് ഇൻഡീസിനെതിരായ ക്വാർട്ടർ ഫൈനലിൽ പുറത്താകാതെ 97 റൺസും ഇംഗ്ലണ്ടിനെതിരായ സെമിയിൽ 89 റൺസും നേടിയിരുന്നു. ന്യൂസിലൻഡിനെതിരായ ഫൈനലിലും സഞ്ജുവിന്റെ ബാറ്റിങ്ങ് ഇന്ത്യയുടെ വിജയത്തിൽ വലിയ പങ്കുവഹിച്ചു.
അതേസമയം, ലോകകപ്പ് ഫൈനലിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ജസ്പ്രീത് ബുംറ ബൗളിങ്ങിലെ മികവിലൂടെയാണ് ചുരുക്കപ്പട്ടികയിൽ ഇടംനേടിയത്.
വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് എന്നിവർക്കെതിരായ മത്സരങ്ങളിൽ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ബുംറ, ന്യൂസിലൻഡിനെതിരായ ഫൈനലിൽ വെറും 15 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി. 12.00 എന്ന തകർപ്പൻ ശരാശരിയിൽ ഏഴ് വിക്കറ്റുകളാണ് മാർച്ചിലെ നിർണ്ണായക മത്സരങ്ങളിൽ ബുംറ സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കയുടെ യുവതാരം കോണർ എസ്റ്റർഹൂസൻ തന്റെ അരങ്ങേറ്റ ട്വന്റി 20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിലൂടെയാണ് പട്ടികയിൽ ഇടംപിടിച്ചത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ 50 ശരാശരിയിൽ 200 റൺസ് നേടിയ താരം പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരവും സ്വന്തമാക്കി.
ഐസിസി ട്വന്റി 20 റാങ്കിങ്ങിൽ തന്റെ ആദ്യ അഞ്ച് മത്സരങ്ങൾക്കുള്ളിൽ തന്നെ 39-ാം സ്ഥാനത്തെത്താനും എസ്റ്റർഹൂസന് കഴിഞ്ഞു.
വനിതാ വിഭാഗത്തിൽ സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ അമേലിയ കെർ മൂന്നാം തവണയും പുരസ്കാരം ലക്ഷ്യമിടുന്നു.
ഇന്ത്യക്കെതിരായ ഏകദിനത്തിൽ സെഞ്ച്വറി നേടിയ ബെത്ത് മൂണിയും ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽ കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ അയാബോംഗ ഖാക്കയും ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. വരും ദിവസങ്ങളിൽ ഐസിസി വോട്ടിങ്ങിലൂടെ വിജയികളെ പ്രഖ്യാപിക്കും.









0 comments