തുടർച്ചയായി അഞ്ച് ലോകകപ്പ് കളിച്ച താരം , ലോകകപ്പ് നേടിയ ആദ്യ ഇന്ത്യൻ വനിതാ ക്യാപ്‌റ്റൻ
print edition ‘ഒത്തൊരുമയുടെ വിജയം’

ലോകകപ്പുമായി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ
മുംബൈ
ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ മറ്റൊരാൾക്കും സാധ്യമാകാത്ത നേട്ടമാണ് ഹർമൻപ്രീത് കൗർ കൈവരിച്ചത്. ലോകകപ്പ് നേടിയ ആദ്യ ക്യാപ്‌റ്റൻ. തുടർച്ചയായി അഞ്ചാമത്തെ ലോകകപ്പാണ് മുപ്പത്താറുകാരി കളിച്ചത്. ക്യാപ്‌റ്റനായി ആദ്യത്തെ ഉൗഴത്തിൽ കിരീടം സാധ്യമായി.
2017 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോട് അവിശ്വസനീയ തോൽവി വഴങ്ങിയപ്പോൾ തകർന്നുപോയ കളിക്കാരിയായിരുന്നു ഹർമൻപ്രീത്. 51 റണ്ണുമായി പൊരുതിയിട്ടും ജയിപ്പിക്കാനായില്ല. ആ ലോകകപ്പിന്റെ സെമിയിലാണ് ഓസ്‌ട്രേലിയക്കെതിരെ 171 റണ്ണുമായി പഞ്ചാബുകാരി തകർത്തുകളിച്ചത്. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉജ്വല ഇന്നിങ്‌സായിരുന്നു അത്.
ഇത്തവണ സെമിയിൽ ഓസീസിനെ തോൽപ്പിച്ചശേഷം പൊട്ടിക്കരഞ്ഞ ഹർമൻപ്രീതിനെയാണ് കണ്ടത്. ‘ഒരു തരം മരവിപ്പിലായിരുന്നു ഞാൻ. ഇപ്പോഴും എന്താണ് പറയേണ്ടതെന്ന് അറിയുന്നില്ല’–ഹർമൻപ്രീത് പ്രതികരിച്ചു.
ടീമിന്റെ ആത്മവിശ്വാസവും ഒത്തൊരുമയുമാണ് ജയത്തിനുപിന്നിൽ. മൂന്ന് കളി തുടർച്ചയായി തോറ്റപ്പോഴും ടീമിലെ ഒരു കളിക്കാരിയും ഇനിയെന്താണ് ചെയ്യുക എന്ന് ആശങ്കയോടെ ചോദിച്ചില്ല. മുന്നേറുമെന്ന് അവർക്ക് ഉറപ്പായിരുന്നു. പ്രതിക റാവലിന് പരിക്കേറ്റപ്പോൾ എല്ലാവരും കരയുകയായിരുന്നു. അതായിരുന്നു കളിക്കാർ തമ്മിലുള്ള ബന്ധം– ക്യാപ്‌റ്റൻ വ്യക്തമാക്കി.
ഒന്പത് കളിയിൽ 260 റണ്ണാണ് സമ്പാദ്യം. രണ്ട് അർധസെഞ്ചുറി. 89 ആണ് ഉയർന്ന സ്‌കോർ. ഫെെനലിൽ 20 റണ്ണെടുത്താണ് പുറത്തായത്.









0 comments