ഗുവാഹത്തി ഏറെ സ്പെഷ്യൽ; രണ്ടാം ടെസ്റ്റിന് ഒരുങ്ങി ഋഷഭ് പന്ത്

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റ് നടക്കുന്ന ഗുവാഹത്തി തനിക്ക് ഏറെ സ്പെഷ്യലാണെന്ന് ഋഷഭ് പന്ത്. ക്യാപ്റ്റനായി തെരഞ്ഞെടുത്ത പന്ത് ടെസ്റ്റിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലാണ് ഗുവാഹത്തിയുമായുള്ള ആത്മബന്ധം പങ്കുവെച്ചത്. തന്റെ ഏകദിനത്തിലെ അരങ്ങേറ്റം ഇവിടെയായിരുന്നെന്നും ഇപ്പോൾ ടെസ്റ്റ് ക്യാപ്റ്റനായിട്ടുള്ള അരങ്ങേറ്റവും ഗുവാഹത്തിയിൽ നടക്കാൻ പോവുകയാണെന്നും പന്ത് പറഞ്ഞു. ഗുവാഹത്തി ആദ്യമായാണ് ടെസ്‌റ്റിന് വേദിയാകുന്നത്.
അതേസമയം ആദ്യ മത്സരം തോറ്റ ഇന്ത്യയെ വിജയവഴിയിലേക്ക് കൊണ്ടുവരേണ്ട ചുമതലയാണ് പന്തിനുള്ളത്. ആദ്യ ടെസ്‌റ്റിനിടെ കഴുത്തിന് പരിക്കേറ്റ ഗിൽ കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ഒരു സ്‌പെഷ്യലിസ്റ്റിനെ സമീപിക്കാന്‍ വെള്ളിയാഴ്ച രാവിലെ മുംബൈയിലേക്ക് പറന്നു. ഇതോടെയാണ് നിലവിലെ വൈസ് ക്യാപ്റ്റനായ പന്തിനെ ക്യാപറ്റനായി പ്രഖ്യാപിച്ചത്.
ഗില്ലിന് പകരം ബി സായ് സുദർശൻ, ദേവ്‌ദത്ത് പടിക്കൽ, നിതീഷ് കുമാർ റെഡ്ഡി എന്നിവരിലൊരാൾ പകരമിറങ്ങും. ആദ്യ ടെസ്‌റ്റിൽ ദക്ഷിണാഫ്രിക്കൻ ബൗളിങ് ആക്രമണത്തിന് മുന്നിലാണ് ഇന്ത്യ തോറ്റത്. ആദ്യമായി ടെസ്‌റ്റിന് വേദിയാകുന്ന ഗുവാഹത്തിയിൽ കാര്യങ്ങൾ മാറിയേക്കും. മഞ്ഞുവീഴ്‌ചക്ക് സാധ്യതയുള്ളതിനാൽ ഗുവാഹത്തിയിൽ രാവിലെ ഒമ്പത് മണിക്കാണ് കളി തുടങ്ങുക.










0 comments