ഹസരംഗയ്ക്ക് പകരം ജോർജ് ലിൻഡെ; ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ പുതിയ സ്പിൻ കരുത്ത്

കൊൽക്കത്ത: പരിക്കിനെത്തുടർന്ന് ഐപിഎൽ 2026-ൽ നിന്ന് പുറത്തായ ശ്രീലങ്കൻ താരം വാനിന്ദു ഹസരംഗയ്ക്ക് പകരക്കാരനായി ദക്ഷിണാഫ്രിക്കൻ ഇടങ്കയ്യൻ സ്പിന്നർ ജോർജ് ലിൻഡെയെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ടീമിലെത്തിച്ചു. ടൂർണമെന്റിലെ നിർണ്ണായക ഘട്ടത്തിൽ ഹസരംഗയുടെ അഭാവം ടീമിന് തിരിച്ചടിയായ പശ്ചാത്തലത്തിലാണ് ദക്ഷിണാഫ്രിക്കൻ താരത്തെ ഉൾപ്പെടുത്തി സ്പിൻ നിര ശക്തമാക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്. ലഖ്‌നൗ ടീം ഡയറക്ടർ ടോം മൂഡി വ്യാഴാഴ്ചയാണ് ഹസരംഗയുടെ പുറത്താകൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഹസരംഗയ്ക്ക് ടീമിനൊപ്പം ചേരാൻ കഴിയില്ലെന്ന് ഉറപ്പായതോടെ പകരക്കാരനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു ലഖ്‌നൗ അധികൃതർ. അഫ്ഗാനിസ്ഥാന്റെ മുജീബ് ഉർ റഹ്മാൻ, ഇംഗ്ലീഷ് താരം ലിയാം ഡോസൺ എന്നിവരെയും പകരക്കാരുടെ പട്ടികയിൽ ലഖ്‌നൗ പരിഗണിച്ചിരുന്നു. എന്നാൽ ഇന്ത്യൻ സാഹചര്യങ്ങളിൽ ജോർജ് ലിൻഡെയുടെ ബൗളിംഗ് ശൈലി കൂടുതൽ ഫലപ്രദമാകുമെന്ന വിലയിരുത്തലിലാണ് 34-കാരനായ താരത്തിന് ടീം നറുക്കുവീണത്. ഹസരംഗയെപ്പോലെ തന്നെ ബാറ്റിംഗിലും സംഭാവന നൽകാൻ കഴിയുന്ന താരം കൂടിയാണ് ലിൻഡെ.
ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെയാണ് ടോം മൂഡി പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയത്. വെള്ളിയാഴ്ചയോടെ ലിൻഡെയുടെ കാര്യത്തിൽ അന്തിമ തീരുമാനമായതായാണ് സൂചന. നിലവിൽ പ്ലേ ഓഫ് ലക്ഷ്യമിട്ട് പോരാടുന്ന ലഖ്‌നൗവിന് ലിൻഡെയുടെ സാന്നിധ്യം മധ്യ ഓവറുകളിൽ കൂടുതൽ കരുത്ത് നൽകും. വരും ദിവസങ്ങളിൽ തന്നെ താരം ടീമിനൊപ്പം ചേരും.










0 comments