ലോകകപ്പിലെ ആ തോൽവി ഒത്തുകളിയോ? കാനഡക്കെതിരെ ഐസിസി അന്വേഷണം

2026 ട്വന്റി 20 ലോകകപ്പിലെ ന്യൂസിലൻഡ്-കാനഡ മത്സരത്തിൽ നിന്ന് | Photo Credit|AP
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ അഴിമതി നടന്നെന്ന ആരോപണത്തെത്തുടർന്ന് ക്രിക്കറ്റ് കാനഡയ്ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അന്വേഷണം പ്രഖ്യാപിച്ചു. കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ പുറത്തുവിട്ട ഡോക്യുമെന്ററിയിലാണ് മാച്ച് ഫിക്സിങ് ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കാനഡ ക്രിക്കറ്റിലെ ഭരണപരമായ വീഴ്ചകളും അഴിമതിയും ഡോക്യുമെന്ററിയിൽ എടുത്തുപറയുന്നുണ്ട്.
ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന ലോകകപ്പിനിടെ ചെന്നൈയിൽ വെച്ച് നടന്ന മത്സരമാണ് നിലവിൽ സംശയനിഴലിലുള്ളത്. കാനഡ എട്ട് വിക്കറ്റിന് പരാജയപ്പെട്ട ഈ മത്സരത്തിൽ ക്യാപ്റ്റൻ ദിൽപ്രീത് ബജ്‌വ എറിഞ്ഞ അഞ്ചാം ഓവറിലെ പ്രകടനമാണ് ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം പ്രധാനമായും പരിശോധിക്കുന്നത്. ഒരു നോ ബോളും വൈഡും ഉൾപ്പെടെ ആ ഓവറിൽ 15 റൺസാണ് വഴങ്ങിയത്. 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് വെറും 15.1 ഓവറിൽ ലക്ഷ്യം മറികടന്നിരുന്നു.
കളിക്കളത്തിലെ അഴിമതിക്ക് പുറമെ ടീം സെലക്ഷനിൽ ബോർഡ് അംഗങ്ങൾ ഇടപെട്ടതായും ആരോപണമുണ്ട്. പ്രത്യേക കളിക്കാരെ ടീമിലെടുക്കാൻ ക്രിക്കറ്റ് കാനഡയിലെ ഉന്നത ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയതായി മുൻ പരിശീലകൻ ഖുറം ചൗഹാൻ അവകാശപ്പെടുന്ന ഫോൺ സംഭാഷണവും ഐസിസി പരിശോധിക്കുന്നുണ്ട്. ഐസിസിയുടെ പരിധിയിൽ വരുന്ന ഭരണപരമായ വീഴ്ചകൾ ചട്ടങ്ങൾക്കനുസൃതമായി പരിശോധിക്കുമെന്ന് ഐസിസി ഇന്റഗ്രിറ്റി യൂണിറ്റ് ജനറൽ മാനേജർ ആൻഡ്രൂ എഫ്ഗ്രേവ് വ്യക്തമാക്കി.
ആരോപണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ക്രിക്കറ്റ് കാനഡ പ്രതികരിച്ചു. സംഘടിത കുറ്റകൃത്യങ്ങളും മാച്ച് ഫിക്‌സിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവാദിത്തത്തോടെയുള്ള പരിശോധന നടത്തുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു. ഐസിസിയുടെ അന്വേഷണം പൂർത്തിയാകുന്നതോടെ ലോകകപ്പ് മത്സരത്തിലെ അഴിമതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.










0 comments