അതൊക്കെ ബോർഡ് റൂം രഹസ്യങ്ങൾ; ' രോഹിത് - കോഹ്‌ലി ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് ബിസിസിഐ സെക്രട്ടറി

Photo Credit:Social Media
ന്യൂഡൽഹി: 2027-ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ തന്ത്രപരമായ വിവരങ്ങളും സീനിയർ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നിവരുടെ ഭാവിയും പൊതുജനങ്ങൾക്ക് മുന്നിൽ ചർച്ച ചെയ്യാനുള്ളതല്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ.
വാർത്ത ഏജൻസി പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ്, ടീം സെലക്ഷനുമായി ബന്ധപ്പെട്ട തന്ത്രപരമായ കാര്യങ്ങൾ ബോർഡ് റൂമിൽ തന്നെ അവശേഷിക്കുന്നതാണ് നല്ലതെന്ന കർശന നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.
വരാനിരിക്കുന്ന മെഗാ ടൂർണമെന്റിൽ കളിക്കാൻ രോഹിതും കോഹ്‌ലിയും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ചീഫ് സെലക്ടർ അജിത് അഗാർക്കറും ഹെഡ് കോച്ച് ഗൗതം ഗംഭീറും ഈ ഇതിഹാസങ്ങൾക്ക് ടീമിൽ ഇടമുണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ അനുകൂലമായ ഉറപ്പുകളൊന്നും നൽകിയിട്ടില്ല.
നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രം സജീവമായ ഇരുതാരങ്ങളും മികച്ച ഫോമിലാണെങ്കിലും, ബിസിസിഐ സെക്രട്ടറി കൂടി ഈ സമീപനം തുടർന്നതോടെ ഇവരുടെ ലോകകപ്പ് സാധ്യതകളിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
ഇതുസംബന്ധിച്ച് പ്രത്യേക യോഗങ്ങളുടെ ആവശ്യമില്ലെന്നും സെലക്ടർമാരും കോച്ചിംഗ് സ്റ്റാഫും കളിക്കാരും ഉൾപ്പെടുന്ന ചർച്ചകൾ നിരന്തരം നടക്കുന്ന ഒരു തുടർച്ചയായ പ്രക്രിയയാണിതെന്നും സൈകിയ കൂട്ടിച്ചേർത്തു. തന്ത്രപരമായ ചർച്ചകളായതിനാൽ മാധ്യമങ്ങൾക്ക് മുന്നിലോ പൊതുജനങ്ങൾക്ക് മുന്നിലോ ഇത്തരം വിവരങ്ങൾ വെളിപ്പെടുത്താൻ തനിക്ക് അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.










0 comments