സീസണിലെ ആദ്യ തോൽവിക്ക് പിന്നാലെ അക്‌സർ പട്ടേലിന് 12 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: ഐപിഎല്ലിൽ മുംബെെ ഇന്ത്യൻസിനെതിരെ തോറ്റതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ അക്‌സർ പട്ടേലിന് 12 ലക്ഷം രൂപ പിഴ. സ്ലോ ഓവർ നിരക്കിനാണ് താരത്തിനെതിരെ പിഴ ചുമത്തിയത്. മുംബെെ ഇന്ത്യൻസിനോട് 12 റണ്ണിനാണ് ഇന്നലെ ഡൽഹി തോറ്റത്. സീസണിൽ ഡൽഹി ആദ്യമായാണ് തോൽവി എറ്റുവാങ്ങിയത്.
2022നുശേഷം ആദ്യമായി കളിക്കാനിറങ്ങിയ കരുൺ നായരുടെ തകർപ്പൻ പ്രകടനത്തിനും ഡൽഹി ക്യാപിറ്റൽസിനെ ജയിപ്പിക്കാനായില്ല. മുംബെെ ഇന്ത്യൻസിനെതിരെ 40 പന്തിൽ 89 റണ്ണെടുത്ത് കരുൺ പൊരുതിയിട്ടും ഡൽഹി തോറ്റു.ആദ്യം ബാറ്റ് ചെയ്ത മുംബെെ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 205 റണ്ണെടുത്തത്. ഡൽഹി 19 ഓവറിൽ 193ന് പുറത്തായി.
സ്വാധീന താരമായി ഇറങ്ങിയ കരുൺ അഞ്ച് സിക്സറും 12 ഫോറും പറത്തി. കരുൺ മടങ്ങിയതോടെ ഡൽഹി തകർന്നു. ജസ്പ്രീത് ബുമ്ര എറിഞ്ഞ 19–ാം ഓവറിൽ ഡൽഹിയുടെ അവസാന മൂന്ന് ബാറ്റർമാർ റണ്ണൗട്ടാവുകയായിരുന്നു. മുംബെെക്കായി കാൺ ശർമ മൂന്ന് വിക്കറ്റ് നേടി. തിലക് വർമയാണ് (33 പന്തിൽ 59) മുംബെെയെ മികച്ച സ്കോറിൽ എത്തിച്ചത്. ഓപ്പണർ റ്യാൻ റിക്കിൾടെൺ (25 പന്തിൽ 41), സൂര്യകുമാർ യാദവ് (28 പന്തിൽ 40) എന്നിവരും മിന്നി.









0 comments