"ഞാനൊരു ഓൾറൗണ്ടറാണ്, എനിക്കതിൽ വിയോജിപ്പുണ്ട്"; ഐപിഎൽ നിയമത്തിനെതിരെ അക്സർ പട്ടേൽ

ന്യൂഡൽഹി: ഐപിഎല്ലിലെ 'ഇംപാക്ട് പ്ലെയർ' നിയമത്തോടുള്ള തന്റെ വിയോജിപ്പ് പ്രകടിപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ അക്സർ പട്ടേൽ. ഈ നിയമം ക്രിക്കറ്റിലെ ഓൾറൗണ്ടർമാരുടെ പ്രസക്തി കുറയ്ക്കുകയാണെന്നും വ്യക്തിപരമായി താൻ ഈ പരിഷ്കാരത്തിന് എതിരാണെന്നും ഐപിഎൽ 2026 സീസണിന് മുന്നോടിയായി അക്സർ വ്യക്തമാക്കി.
"സത്യം പറഞ്ഞാൽ എനിക്ക് ഈ നിയമം ഒട്ടും ഇഷ്ടമല്ല, കാരണം ഞാനൊരു ഓൾറൗണ്ടറാണ്," അക്സർ പട്ടേൽ പറഞ്ഞു. മുൻപ് ടീമുകൾ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങുന്ന ഓൾറൗണ്ടർമാരെ കണ്ടെത്തി ടീമിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഇംപാക്ട് പ്ലെയർ നിയമം വന്നതോടെ, ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററെയോ ബൗളറെയോ എളുപ്പത്തിൽ ടീമിലെത്തിക്കാൻ മാനേജ്‌മെന്റിന് സാധിക്കുന്നു. ഇത് ഓൾറൗണ്ടർമാരുടെ അവസരങ്ങളെയും അവരുടെ ടീമിലെ പ്രാധാന്യത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സീസണിൽ അക്സർ പട്ടേൽ ബൗളിങ്ങിൽ കുറഞ്ഞ ഓവറുകൾ മാത്രം എറിഞ്ഞതിനെക്കുറിച്ചുള്ള ചർച്ചകൾക്കും താരം മറുപടി നൽകി. ഇതിന് കാരണം ഇംപാക്ട് പ്ലെയർ നിയമമല്ല, മറിച്ച് വിരലിനേറ്റ പരിക്കാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. 2025-ലെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കിടെ വിരലിൽ ആഴത്തിലുള്ള മുറിവുണ്ടായതിനാൽ പന്ത് കറക്കാൻ പ്രയാസമായിരുന്നു. ഏഴ് മത്സരങ്ങൾക്ക് ശേഷം പരിക്ക് ഭേദമായപ്പോഴാണ് താൻ ബൗളിംഗ് പുനരാരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ടീമിലെ തന്റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ചുള്ള ചോദ്യത്തിന്, താനൊരു 'ക്രൈസിസ് മാൻ' ആണെന്നായിരുന്നു അക്സറിന്റെ മറുപടി. ടീമിന്റെ ആവശ്യം എന്താണോ അത് നിറവേറ്റാനാണ് താൻ ആഗ്രഹിക്കുന്നത്. മൂന്നാം നമ്പർ മുതൽ ഒമ്പതാം നമ്പർ വരെ എവിടെ ബാറ്റ് ചെയ്യാനും താൻ തയ്യാറാണെന്നും, ഒരു പ്രത്യേക പൊസിഷനായി വാശിപിടിക്കുന്നത് കളിയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ വിജയത്തിനാണ് മുൻഗണന നൽകുന്നതെന്നും ഏത് റോളും ഏറ്റെടുക്കാൻ താൻ ശാരീരികമായും മാനസികമായും സജ്ജനാണെന്നും അക്സർ കൂട്ടിച്ചേർത്തു.










0 comments