print edition ആഷസ് ടെസ്റ്റ് ക്രിക്കറ്റ്: സർവം സ്റ്റാർക്

ഇംഗ്ലണ്ടിനെതിരെ അരസെഞ്ചുറി പൂർത്തിയാക്കിയ ഓസീസ് താരം മിച്ചെൽ സ്റ്റാർക്
ബ്രിസ്‌ബേയ്‌ൻ: തീതുപ്പിയ പന്തുകൾക്ക് പിന്നാലെ മിച്ചെൽ സ്റ്റാർക്കിന്റെ ബാറ്റും ഇംഗ്ലണ്ടിനെ വലച്ചു. രണ്ടാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിൽ സ്റ്റാർക്കിന്റെ ഓൾറൗണ്ട് മികവിൽ ഓസ്‌ട്രേലിയ ജയത്തിലേക്ക് അടുക്കുന്നു. പകൽ–രാത്രി മത്സരം മൂന്ന് ദിനം പിന്നിടുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 134 റണ്ണെന്ന നിലയിലാണ്. 43 റൺ ഇനിയും പിറകിൽ. ഓസീസിന് 177 റണ്ണിന്റെ ലീഡുണ്ടായിരുന്നു. ആദ്യ ഇന്നിങ്‌സിൽ ആറ് വിക്കറ്റ് വീഴ്‌ത്തിയ സ്റ്റാർക് 77 റണ്ണുമടിച്ചു. രണ്ടാം ഇന്നിങ്‌സിൽ രണ്ട് വിക്കറ്റ് നേടിയും കഴിഞ്ഞു. സ്‌കോർ: ഇംഗ്ലണ്ട് 334 & 134/6, ഓസീസ് 511.
മൂന്നാംദിനം ആറിന് 378 റണ്ണെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസീസിനെ ഒമ്പതാമനായെത്തിയ സ്റ്റാർക് ഉയരങ്ങളിലെത്തിച്ചു. എട്ടാം വിക്കറ്റിൽ അലെക്‌സ് കാരിയുമായി (63) ചേർത്ത 33 റണ്ണും, ഒമ്പതാം വിക്കറ്റിൽ സ്‌കോട്ട് ബോളണ്ടുമായി (21) ചേർന്നെടുത്ത 75 റണ്ണും, പത്താം വിക്കറ്റിൽ ബ്രെണ്ടൻ ഡോഗെറ്റുമായി (13) നടത്തിയ 20 റണ്ണിന്റെ കൂട്ടുകെട്ടും നിർണായകമായി.
മറുപടിയിൽ ഇംഗ്ലണ്ട് ബാറ്റിങ് നിരയ്‌ക്ക് പിഴച്ചു. 44 റണ്ണെടുത്ത ഓപ്പണർ സാക് ക്രോളി മാത്രമാണ് പിടിച്ചുനിന്നത്. ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ ജോ റൂട്ടിനെ (15) സ്റ്റാർക് പറഞ്ഞയച്ചു. ടെസ്‌റ്റിൽ 11–ാംതവണയാണ് റൂട്ടിനെ സ്‌റ്റാർക് മടക്കുന്നത്. ഏഴ് റണ്ണെടുക്കുന്നതിനിടെയാണ് അവസാന മൂന്ന് വിക്കറ്റുകൾ വീണത്. ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സും (4) വിൽ ജാക്‌സുമാണ് (4) ക്രീസിൽ.










0 comments