നായകൻ പന്തിനെ വിറപ്പിച്ച് അർജുൻ; ലഖ്‌നൗ നെറ്റ്‌സിൽ തകർപ്പൻ യോർക്കർ പ്രകടനം

ലഖ്‌നൗ: ഐപിഎൽ 2026 സീസണിലെ വരാനിരിക്കുന്ന മത്സരങ്ങൾക്ക് മുന്നോടിയായി ലഖ്‌നൗ സൂപ്പർ ജയന്റ്സ് ക്യാമ്പിൽ ഇടംകൈയ്യൻ പേസർ അർജുൻ ടെൻഡുൽക്കറുടെ തകർപ്പൻ ബൗളിങ്ങ് പ്രകടനം. നെറ്റ്‌സ് പരിശീലനത്തിനിടെ ക്യാപ്റ്റൻ റിഷഭ് പന്തിനെ പോലും വെള്ളം കുടിപ്പിക്കുന്ന രീതിയിൽ കൃത്യതയാർന്ന യോർക്കറുകൾ എറിയുന്ന അർജുന്റെ വീഡിയോ ലഖ്‌നൗ ടീം മാനേജ്‌മെന്റ് പുറത്തുവിട്ടു. ഇതോടെ വരാനിരിക്കുന്ന മത്സരങ്ങളിൽ താരം പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അശ്വിൻ്റെ വിമർശനവും യോഗ്‌രാജ് സിങ്ങിന്റെ മറുപടിയും
ലഖ്‌നൗവിന്റെ ശക്തമായ പേസ് നിരയിൽ അർജുന് സ്ഥാനം കണ്ടെത്തുക പ്രയാസമാണെന്ന മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ്റെ പ്രസ്താവന നേരത്തെ വലിയ ചർച്ചയായിരുന്നു. മായങ്ക് യാദവ്, മുഹമ്മദ് ഷമി തുടങ്ങിയ പ്രമുഖർക്കിടയിൽ അർജുന് അവസരം ലഭിക്കില്ലെന്നായിരുന്നു അശ്വിന്റെ വിലയിരുത്തൽ. എന്നാൽ അശ്വിൻ്റെ വാക്കുകളെ രൂക്ഷമായ ഭാഷയിലാണ് അർജുന്റെ പരിശീലകൻ ആയിരുന്ന യോഗ്‌രാജ് സിങ് നേരിട്ടത്. ഒരാളുടെ കഴിവിനെ അളക്കാൻ അശ്വിൻ ആരാണെന്നും അസംബന്ധമായ കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും യോഗ്‌രാജ് സിംഗ് തുറന്നടിച്ചു.
സമ്മർദ്ദങ്ങളില്ലാതെ അർജുൻ
ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൻ എന്ന നിലയിലുള്ള അമിത സമ്മർദ്ദം തനിക്ക് മേലില്ലെന്ന് 26-കാരനായ അർജുൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആർക്കും മുന്നിലും ഒന്നും തെളിയിക്കാൻ വേണ്ടിയല്ല, മറിച്ച് തന്റെ പാഷൻ കൊണ്ടാണ് ക്രിക്കറ്റ് കളിക്കുന്നതെന്ന് താരം പറഞ്ഞു. കഠിനാധ്വാനം ചെയ്യുന്നതിലും കളി ആസ്വദിക്കുന്നതിലുമാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെ അർജുൻ കൂട്ടിച്ചേർത്തു.
അടുത്ത പോരാട്ടം കൊൽക്കത്തയ്‌ക്കെതിരെ
കഴിഞ്ഞ താരലേലത്തിൽ മുംബൈ ഇന്ത്യൻസിൽ നിന്ന് അടിസ്ഥാന വിലയ്ക്കാണ് അർജുൻ ലഖ്‌നൗവിലെത്തിയത്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. നിലവിൽ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ലഖ്‌നൗവിന് വ്യാഴാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടക്കുന്ന മത്സരം നിർണ്ണായകമാണ്. നെറ്റ്‌സിലെ മികച്ച പ്രകടനം തുടർന്നാൽ ഈ മത്സരത്തിൽ അർജുൻ പ്ലേയിങ് ഇലവനിലെത്താൻ സാധ്യതയുണ്ട്. ഇതുവരെ അഞ്ച് ഐപിഎൽ മത്സരങ്ങളിൽ നിന്നായി മൂന്ന് വിക്കറ്റുകളാണ് അർജുന്റെ സമ്പാദ്യം.










0 comments