125 പന്തിൽ 209; കിടിലൻ ഇരട്ട സെഞ്ചുറിയുമായി അഭിഗ്യാൻ കുണ്ടു

ദുബായ്: അണ്ടർ 19 ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റിൽ പുതിയ താരോദയം. 19കാരനായ ഇന്ത്യൻ താരം അഭിഗ്യാൻ കുണ്ടുവാണ് (125 പന്തിൽ 209) ഇരട്ടസെഞ്ചുറിയുമായി തന്റെ വരവറിയിച്ചത്. മലേഷ്യയ്ക്കെതിരായ മത്സരത്തിലായിരുന്നു താരത്തിന്റെ തകർപ്പൻ പ്രകടനം.
യൂത്ത് ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡും ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറെന്ന റെക്കോഡും അഭിഗ്യാൻ സ്വന്തമാക്കി. നാല് ദിവസം മുമ്പ് പതിനാലുകാരൻ വൈഭവ് സൂര്യവംശി നേടിയ റെക്കോഡാണ് താരം മറികടന്നത്. യുഎഇക്കെതിരായ മത്സരത്തിൽ വൈഭവ് 171 റൺസാണ് അടിച്ചത്.
അതേസമയം അഭിഗ്യാന്റെ ഇരട്ട സെഞ്ചുറി മികവിൽ മലേഷ്യയ്ക്കെതിരെ ഇന്ത്യ കൂറ്റൻ സ്കോർ നേടി. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 408 റൺസാണ് അടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്‌റ്റനും ഓപ്പണറുമായ ആയുഷ് മഹാത്രെയെയും (7 പന്തിൽ 14), വിഹാൻ മൽഹോത്രയെയും (14 പന്തിൽ 7) പെട്ടെന്ന് നഷ്ടമായി. തുടർന്ന് അർധസെഞ്ചുറിയുമായി വൈഭവും (26 പന്തിൽ 50) വേദാന്ത് ത്രിവേദി (106 പന്തിൽ 90) ഇന്ത്യയെ മുന്നോട്ട് നയിച്ചു. വൈഭവ് പുറത്താകുമ്പോൾ 10 ഓവറിൽ 87/3 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് അഭിഗ്യാൻ കുണ്ടുവും വേദാന്ത് ത്രിവേദിയും ചേർന്ന് സ്കോർ ബോർഡ് ഉയർത്തി. 9 സിക്സും 17 ഫോറുമടങ്ങുന്നതായിരുന്നു കുണ്ടുവിന്റെ ഇന്നിങ്സ്. 121 പന്തിലാണ് താരം ഇരട്ട സെഞ്ചുറി തികച്ചത്.











0 comments