'കളിക്കുന്നത് ഗംഭീറോ’; ബദോനിയെ ടീമിൽ ഉൾപ്പെടുത്തിയതിൽ രൂക്ഷ വിമർശനം

ന്യൂഡൽഹി: പരിക്കേറ്റ ഓൾറൗണ്ടർ വാഷിങ്‌ടൺ സുന്ദറിന് പകരം ബാറ്റർ ആയുഷ് ബദോനിയെ ഇന്ത്യ ടീമിലുൾപ്പെടുത്തിയതിനെതിരെ വിമർശനവുമായി ആരാധകർ രംഗത്ത്. വിജയ് ഹസാരെ ട്രോഫിയിൽ മിന്നും പ്രകടനം കാഴ്ചവച്ച ദേവ്‌ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരെ പരിഗണിക്കാതെ ഡൽഹിയുടെ യുവതാരത്തെ ടീമിൽ ഉൾപ്പെടുത്തിയത് മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ സ്വജനപക്ഷപാതമാണെന്നാണ് ആരാധകരുടെ ആരോപണം.
ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമായ ആയുഷ് ബദോനിയെ കോച്ച് ഗൗതം ഗംഭീറിന്റെ ഇടപെടലിനെ തുടർന്നാണ് ടീമിലെടുത്തതെന്നാണ് ആരോപണം. ഡൽഹിക്കാരനായ ഗംഭീർ, ലക്നൗ ടീമിന്റെ മെന്ററായും പ്രവർത്തിച്ചിരുന്നു. പാർട്‌ടൈം ബോളർ മാത്രമായ ബദോനി എങ്ങനെ ഓൾറൗണ്ടറായ വാഷിങ്ടൻ സുന്ദറിനു പകരക്കാരനാകുമെന്നും വിമർശകർ ചോദിക്കുന്നു. കേരളത്തിനു വേണ്ടി കളിക്കുന്ന തമിഴ്നാട് താരം ബാബ അപരാജിതാണ് ബദോനിയെക്കാൾ മികച്ചതെന്നും കണക്കുകൾ ചൂണ്ടിക്കാട്ടി ഇവർ വ്യക്തമാക്കുന്നു.
ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിലാണ് വാഷിങ്ടണ്‍ സുന്ദറിന് പരിക്കേറ്റത്. മത്സരത്തിൽ അഞ്ച് ഓവർ പന്തെറിഞ്ഞ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച സുന്ദർ മൈതാനം വിടുകയായിരുന്നു. ഇന്ത്യയ്ക്കായി എട്ടാം നമ്പറിൽ ക്രീസിലെത്തിയ താരം കഠിനമായ വേദന സഹിച്ചാണ് ബാറ്റ് ചെയ്തത്. സുന്ദറിന് പരിക്കേറ്റിട്ടുണ്ടെന്നും സ്കാനിങ്ങിന് വിധേയനാക്കുമെന്നും മത്സരശേഷം നായകൻ ശുഭ്മൻ ഗിൽ സ്ഥിരീകരിച്ചിരുന്നു.










0 comments