Deshabhimani

പ്രതീക്ഷയുടെ ഈസ്റ്റർ

easter.
avatar
ജേക്കബ് ഏബ്രഹാം [email protected]

Published on Apr 20, 2025, 11:17 AM | 4 min read


‘‘മൃതുവിനും പാപത്തിനും മീതെ

ജീവനാഥൻ ഉയർന്ന ദിനം

നരകവാതിൽ നിത്യതടവറയുടെ

വാതിലുകൾ തുറന്ന ദിനം

വിജയ ദിനമേ...

ജീവനാഥാ

നീ പകർന്ന സന്തോഷം

നിൻ രക്തത്താൽ

ശുദ്ധിയായ ഞങ്ങളുടെ പാപങ്ങൾ

വാഴട്ടേ നിത്യവും

നിത്യസ്നേഹമേ

നിത്യസ്നേഹമേ

ഞങ്ങളുടെ ജീവനാഥാ

ജീവനെ പൂർണമാക്കൂ നീ’’

(ഈസ്റ്റർ‐ എഡ്മണ്ട്

സ്പെൻസർ)


അനുതാപത്തിന്റെ പ്രാർഥനാദിനങ്ങളിലൊന്നിൽ എഡ്മണ്ട് സ്പെൻസറിന്റെ ഈ ഈസ്റ്റർ കവിത ഞാൻ വിവർത്തനം ചെയ്തു. കുരിശിൽ പിടഞ്ഞ നാഥന്റെ ഓർമയിൽ നിത്യസ്നേഹത്തിന്റെ കവിത. ക്രിസ്തുവിന്റെ ജീവിതം മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മഹത്തായ കവിത.

‘ഇതാ എന്റെ രക്തം...

ഇതാ എന്റെ മാംസം...

നിങ്ങൾ പങ്കിട്ടുകൊള്ളീൻ...’

എന്നു പറഞ്ഞത് ഏറ്റവും ശക്തമായ കാവ്യംപോലെ നിലനിൽക്കുന്നു. ക്രിസ്തു, ഉപമകൾകൊണ്ട് സംസാരിച്ചു. അദ്ദേഹത്തിന്റെ പീഡാനുഭവങ്ങളും ഉയിർപ്പും അകമേ അനുഭവിക്കുന്ന ആത്മീയ അനുഭവമായി മാറുന്ന വിശുദ്ധമാസത്തിന്റെ പരിസമാപ്തിയിൽ ഈ കവിതയുടെ പരിഭാഷ അക്ഷരങ്ങളുടെ മെഴുകുതിരി നാളംപോലെ കൊളുത്തിവയ്ക്കട്ടെ.


വിരുന്നുകളുടെ ഘോഷയാത്ര

വിരുന്ന് എന്ന വാക്കിന് വല്ലാത്ത മാധുര്യമുണ്ട്. ഒരു പ്രതീക്ഷയും ക്ഷണവും. ഒരാൾ നമുക്കുവേണ്ടി സ്നേഹത്തോടെ ഒരുക്കുന്ന വിരുന്നിൽ വിഭവസമൃദ്ധിയേക്കാളുപരി മനസ്സുനിറയുന്ന സ്നേഹത്തിന്റെ ത്യാഗമാണ് നിറഞ്ഞുനിൽക്കുന്നത്. ഈ ആഗോള ആത്മീയ അനുഭവത്തെ കേരളത്തിലേക്ക് നമ്മൾ വിവർത്തനം ചെയ്യുമ്പോൾ വിരുന്നുകളുടെ ഘോഷയാത്രയ്ക്ക് ഒടുവിലാണ് ഈസ്റ്റർ എത്തിച്ചേരുന്നത്. ഇഫ്താർ വിരുന്നുകളുടെ റംസാൻ കാലം കഴിഞ്ഞ് കാർഷികോത്സവമായ വിഷു സദ്യയുടെ വിരുന്നുവട്ടങ്ങൾ കഴിഞ്ഞ് ഉയിർപ്പിന്റെ സന്ദേശവുമായി ഈസ്റ്റർ. കുട്ടിക്കാലത്ത് വിരുന്ന്‌ നിൽക്കാൻ പോവുക എന്നു പറഞ്ഞാൽ ബന്ധുവീടുകളിൽ താമസിക്കാൻ പോവുക എന്നർഥമായിരുന്നു. വിരുന്നുകളുടെ പ്രസക്തി പങ്കുവയ്‌ക്കലിലാണ്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുകയെന്ന വചനത്തിൽ വിരുന്ന് ഒരു സാഹോദര്യമാകുന്നു. എന്നാൽ, ഗാസയിൽനിന്നുയരുന്ന കുഞ്ഞുങ്ങളുടെ നിലവിളികളും മണിപ്പുരിലും ഡൽഹിയിലുമൊക്കെ നിറയുന്ന അസഹിഷ്ണുതയുടെ, നവ ഫാസിസത്തിന്റെ കൊലവിളികളും ഈ വിരുന്നുമേശയിൽ ഭയം വളർത്തുന്നുണ്ട്.


ഓശാനയും പെസഹ വ്യാഴവും ദുഃഖവെള്ളിയും കഴിഞ്ഞ് എത്തുന്ന ഈസ്റ്റർ അഥവാ ഉയിർപ്പിന്റെ സുദിനത്തിലെ വിരുന്ന് മാനവരാശിക്ക് സമ്മാനിക്കുന്നത് പ്രതീക്ഷയുടെ, സ്നേഹത്തിന്റെ വിരുന്നുമേശയാണ്. ശിഷ്യന്മാരെ വിരുന്നിന് ക്ഷണിച്ച് യേശുതന്നെ കാത്തിരിക്കുന്ന വിധിയെക്കുറിച്ച്‌ വിശദീകരിക്കുന്ന അന്ത്യഅത്താഴവും ഒരു വിരുന്നായിരുന്നല്ലോ. കുരിശുമരണവും ഉത്ഥാനവും ആ വിരുന്നിൽ യേശു പറയാതെ ശിഷ്യന്മാരോട് പറഞ്ഞു. കൂട്ടത്തിൽ ഒരുത്തൻ തന്നെ ഒറ്റിക്കൊടുക്കുമെന്ന ബോധ്യവും യേശുവിനുണ്ടായിരുന്നിരിക്കണം. എങ്കിലും ആ വിരുന്നുമേശയിലേക്ക് യൂദാസും ക്ഷണിക്കപ്പെട്ടു. ക്രിസ്തീയ മതവിശ്വാസികൾക്കുമാത്രമല്ല മാനവലോകത്തിനാകെ പുനരുത്ഥാനം നൽകുന്നത് മരണത്തിനുമേൽ ജയിച്ച നന്മയുടെ ഓർമയാണ്. അടയാളമാണ്. കുരിശാരോഹണം കഴിഞ്ഞ് യേശുവിന്റെ കല്ലറയിലെത്തിയവർ കണ്ടത് ഉണങ്ങിയ രക്തംമണക്കുന്ന ശീലകൾ മാത്രമാണ്.


രുചിയുടെ ഹല്ലേലൂയ്യ


പത്തനംതിട്ടയിലെ മലയോരത്തെ ബാല്യകാലങ്ങളിലെ ഈസ്റ്റർ പുലരികൾ ഞങ്ങൾ കുട്ടികളെ സംബന്ധിച്ചിടത്തോളം അടുക്കളയിൽ ഒരുങ്ങുന്ന രുചിയുടെ തിളപ്പ് മണത്തിലായിരുന്നു. ഉയിർപ്പുദിനത്തിൽ വെളുപ്പാൻകാലത്തുള്ള ആരാധനയ്‌ക്കായി പള്ളിയിലേക്കുള്ള നടത്തം അതീവരസകരമായിരുന്നു. കുട്ടികൾ ഒരു സംഘമായാണ് പോകുന്നത്. റബർതോട്ടങ്ങൾ വനംപോലെ തോന്നും. ബൈബിളിലെ സീനായ്മലകൾ തോൽക്കുന്ന മാമലകളാണ് പത്തനംതിട്ടയിൽ എമ്പാടും. വേദപുസ്തകത്തിലെ പല നിർണായക സന്ദർഭങ്ങളിലും ക്രിസ്തുവിന് ഉത്തരം നൽകുന്നത് മലമുകളിലെ ധ്യാനമാണ്. തേയിലമണ്ണിപ്പാറയ്ക്കും ഊട്ടുപാറയ്ക്കും മുകളിൽ നിൽക്കുമ്പോൾ താഴ്വരകളുടെ സംഗീതം കേൾക്കാം. ദേവാലയത്തിലെ ഈസ്റ്റർ ശുശ്രൂഷ കഴിഞ്ഞ്‌ മടങ്ങുമ്പോൾ ചെമ്മൺ വഴികളിലൂടെ ഓടുകയാകും കുട്ടികൾ. കാത്തിരിക്കുന്ന അപ്പവും ഇറച്ചിക്കറിയും നാവിൽ ഈസ്റ്റർ രുചിയുടെ ഹല്ലേലൂയ്യ ചൊല്ലുന്നുണ്ടാകും. ഉയിർപ്പിന്റെ ആരാധന സാധാരണ ദേവാലയങ്ങളിൽ അതിരാവിലെയാണ്. ബാല്യകാലത്ത് കിണറ്റിൻകരയിൽ കുളിച്ച് വാഴത്തോപ്പുകൾക്കിടയിലൂടെ നടന്ന് റബർതോട്ടത്തിലൂടെ കുന്നിൻമുകളിൽ നിൽക്കുന്ന ദേവാലയത്തിലേക്കുള്ള ഈസ്റ്റർ ഞായറിലെ യാത്രകൾ ഇപ്പോൾ ആലോചിക്കുമ്പോൾ മനസ്സിൽ അനുഭൂതി വിടരുന്നു.


വീണ്ടെടുപ്പിന്റെ സന്ദേശം


ലോകസാഹിത്യത്തെ ഏറെ സ്വാധീനിച്ച ഉത്സവ സീസണാണ് ഈസ്റ്റർ. ഉയിർപ്പിന്റെ ഉത്സവ മധുരിമ തെളിയുന്ന നിരവധി മഹത്തായ കൃതികൾക്ക് വിഷയീഭവിച്ചിട്ടുണ്ട്. ലിയോ ടോൾസ്റ്റോയിയുടെ നോവലായ 'റിസറക്‌ഷൻ' പറയുന്നത് പാപത്തെ ജയിക്കുന്ന ഉത്ഥാനത്തിന്റെ സന്ദേശമാണ്. മർത്യജന്മത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയായ മൃത്യുവിനെ യേശു ജയിച്ചതിന്റെ സന്ദേശമാണ് പൊതുവെ ഈസ്റ്റർ പകരുന്നതെന്ന് എനിക്ക്‌ തോന്നിയിട്ടുണ്ട്. മൂന്നാംനാളിലെ ഉയിർത്തെഴുന്നേൽപ്പ് പാപങ്ങളുടെ മേലുള്ള വിജയമാണ്. സാധാരണ മനുഷ്യജീവിതത്തിന്റെ പ്രതിസന്ധികളുടെ പുനരുത്ഥാനമാണ് ഉയിർപ്പ്. മാർച്ച്‐ ഏപ്രിൽ മാസത്തെ വസന്തത്തിലാണ് പ്രകൃതിയുടെ പുനരുത്ഥാനത്തിന്റെ, വീണ്ടെടുപ്പിന്റെ സന്ദേശമായി ഈസ്റ്റർ വന്നണയുന്നത്. മനുഷ്യൻ എത്രതന്നെ ക്രൂശിച്ചാലും മണ്ണിൽനിന്ന്‌ ഉയിർത്തെഴുന്നേൽക്കുന്ന പ്രകൃതിയുടെ സാരള്യവും നന്മയും മാനവസമൂഹത്തിന് പുതിയ പ്രതീക്ഷ പകരുന്നു. കണ്ണീരിന്റെയും കാത്തിരിപ്പിന്റെയും പ്രത്യാശയുടെയും പ്രാർഥനകളാണ് ഈസ്റ്റർ.


മറിയത്തിന്റെ കണ്ണീര്‌ തോരുന്നില്ല


വിരുന്ന് ഒരുക്കുന്നത് അമ്മമാരാണ്. അമ്മ മറിയത്തിന്റെ തോരാത്ത കണ്ണീരാണ് വിലാപ്പുറങ്ങളിലെ രക്തച്ചാലുകൾ. പുളിപ്പില്ലാത്ത അപ്പത്തിന്റെ രുചിയിൽ നിറയുന്ന ത്യാഗം അമ്മമാരുടെ സ്നേഹമാണ്. കല്ലറയിൽനിന്ന്‌ ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന വാർത്ത കേട്ടപ്പോൾ ഏറെ സന്തോഷിച്ചത് അമ്മമറിയമാകും. അമ്മ മറിയത്തെ ഓർക്കുമ്പോഴൊക്കെ, ധ്യാനിക്കുമ്പോഴൊക്കെ ഞാനെന്റെ അമ്മയെ ഓർക്കും. ഒരുപക്ഷേ ലോകത്തുള്ള എല്ലാ അമ്മമാർക്കും അമ്മമറിയത്തിന്റെ മുഖമായിരിക്കും. വേദനയിലും പുഞ്ചിരിക്കുന്ന മുഖം. അമ്മത്രേസ്യയുടെ രൂപക്കൂടുകളിൽ മെഴുകുതിരി കൊളുത്തി, ജപമാലചൊല്ലി, കരയുന്നുണ്ട് കുരിശിന്റെ വഴി. അങ്ങ്‌ ഗാസയിലും മണിപ്പുരിലുമെല്ലാം മറിയത്തിന്റെ കണ്ണീര്‌ തോരുന്നില്ല.


കുരിശിൽനിന്ന്‌ ഇറക്കിയ പീഡിതനായ യേശുവിനെ മടിയിൽ കിടത്തിയിരിക്കുന്ന മാതാവിന്റെ മുഖത്ത്
ദൈന്യത്തിനുപകരം ആത്മസമർപ്പണമാണ് 'പിയേത്ത'യിൽ വിശ്വകലാകാരനായ മൈക്കലാഞ്ചലോ പകർന്നിരിക്കുന്നത്. മാർക്സിം ഗോർക്കിയുടെ 'അമ്മ' എത്രപേരിലാണ് നന്മനിറച്ചത്. നനഞ്ഞ ശിരോവസ്ത്രങ്ങളുമായി ജപമാലയും പിടിച്ച് പ്രാർഥനകളോടെ ദേവാലയങ്ങളിലേക്ക് മലകയറുന്ന അമ്മമാർ മൂന്നാംനാളിലെ ഉയിർപ്പിന്റെ പ്രത്യാശയാണ് കണ്ണീരിലും തെളിക്കുന്നത്. ഉയിർപ്പ് എന്നത് ഒരുപാട് അർഥതലങ്ങളുള്ള ഉത്ഥാനത്തിന്റെ സന്ദേശമാണ് പകരുന്നത്. അമ്മയിലേക്കെത്തുമ്പോൾ നന്മയിലേക്കെത്തുന്നതുപോലെ. വേദപുസ്തകം വായിക്കുമ്പോൾ അമ്മയുടെ ഈണം, പശുത്തൊഴിത്തിൽ നിൽക്കുമ്പോൾ അമ്മയുടെ കാരുണ്യം, എന്റെ മുടി തലോടുമ്പോൾ അമ്മയുടെ കൈകളുടെ കരുത്ത്, പ്രാർഥിക്കുമ്പോൾ അമ്മയുടെ സമർപ്പണം, അടുക്കളയുടെ വിറകടുപ്പിലേക്ക് തീ ഊതിക്കത്തിക്കുമ്പോൾ അമ്മയുടെ മുഖത്തെ ചെന്തീ... അങ്ങനെ പലപല ഭാവത്തിൽ അമ്മ നിറയുന്നു ഈ ജീവിതത്തിൽ.


ഞങ്ങൾക്കുമുണ്ട്‌, സീനായ്മല


പത്തനംതിട്ടയിലെ ഞങ്ങളുടെ മലമ്പ്രദേശങ്ങൾക്ക് ബൈബിളിലെ മലനിരകളോട് സാമ്യമുണ്ട്‌. വേദപുസ്തകകഥകൾ കേട്ടുവളർന്നുകൊണ്ടായിരിക്കും ആ സങ്കൽപ്പം. സീനായ്മലയ്ക്കു പകരംനിൽക്കും ഞങ്ങളുടെ നെടുമുരുപ്പ്. മലയുടെ ഉച്ചിതൊട്ട് ഒരു പള്ളിയുണ്ട്. ആ മലനിരകളിൽ നിന്നാൽ താഴ്വാരങ്ങൾ മുഴുവൻ നേരിയ നീല തിരശ്ശീല പുതച്ച് കിടക്കുന്നതു കാണാം. മലകയറി വരുന്ന കാറ്റിന് ഏതൊക്കെയോ താഴ്വാരജീവിതങ്ങളുടെ വിഹ്വലത തോന്നുമെങ്കിലും മലമുടിയിലെ പള്ളിയും ബദാംമരങ്ങളുടെ തണലും എത്രയോ ശാന്തമാണ്. യേശുവിന് ഏറെ ഇഷ്ടമായ ആട്ടിടയന്മാരെപ്പോലെ ഞാനും ചെറിയൊരു ആട്ടിടയനായിരുന്നു. അവധിക്കാലത്ത് കളിക്കാൻ പോകണമെങ്കിൽ നിർബന്ധമായും തള്ളയാടിനെയും ആട്ടിൻകുട്ടികളെയുംകൂടി കൊണ്ടുപോകണം. നല്ല തൊട്ടാവാടിയും പുല്ലും വളർന്നുകിടക്കുന്ന പള്ളിപ്പറമ്പിൽ ആടിനെ കെട്ടിയിട്ടാണ് ഞങ്ങളുടെ ക്രിക്കറ്റ്കളി. കുഞ്ഞാടിൻ മുഖം നോക്കിയാൽ കരഞ്ഞുപോകും. ആടിനെ കൊണ്ടുനടന്ന് താലോലിച്ചവരാണ് ഗാന്ധിജിയും ബഷീറും. കുഞ്ഞാടും ആട്ടിടയന്മാരും ബൈബിളിലെ പ്രധാന ഉപമകളാണ്. ആട്ടിടയന്മാർ, ആശാരി, മുക്കുവന്മാർ, നാടൻ പണി ചെയ്യുന്നവർ എന്നിവരോടൊക്കെ ചങ്ങാത്തംകൂടിയാണ് യേശു തന്റെ ബാല്യം ചെലവിട്ടത്. സാധാരണക്കാരുടെ ഭാഷയും ഉപമകളും. ഗദ്സമേൻ മലനിരകൾക്ക് സമാനമാണ് ഞങ്ങളുടെ കോങ്കണ്ണിപ്പാറ. എങ്കിലും മലകളിൽ കുരിശുനാട്ടി ക്രിസ്തുവിനെ മുപ്പതുവെള്ളിക്കാശിന് വിൽക്കാൻ കൂട്ടുനിൽക്കുന്നവരോടൊപ്പം ഞാനില്ല. മാമലകൾ ദൈവാനുഭവങ്ങളുടെ ഗിരിശൃംഗങ്ങളാണ്.


അമ്മ കാത്തിരിക്കുന്നു


ഞാനാദ്യമായി ഒരു സിനിമ കാണുന്നത് പള്ളിയിൽ വച്ചാണ്. വലിച്ചുകെട്ടിയ വെള്ളത്തുണിയിൽ ഏതോ അമേരിക്കൻ സ്റ്റുഡിയോ ക്രിസ്തുമത പ്രചാരണാർഥം പുറത്തുവിട്ട ജീസസ് സിനിമാപരമ്പരയിൽ വരുന്നയൊന്ന്. പള്ളിപ്പറമ്പിൽ ചേട്ടൻ മുന്നിലെവിടെയോ അദ്ദേഹത്തിന്റെ കൂട്ടുകാർക്കൊപ്പമിരുന്നപ്പോൾ ഞാൻ അമ്മയുടെ സാരിത്തുമ്പിലിരുന്നു. കർത്താവിന്റെ ക്രൂശാരോഹണസമയത്ത് നായകനടനൊപ്പം സ്ത്രീകളൊക്കെ കരയുന്നുണ്ടായിരുന്നു. അമ്മയുടെ കണ്ണും നിറഞ്ഞു. ഞാനും കരയാൻ തുടങ്ങി. നനഞ്ഞ ശിരോവസ്ത്രങ്ങളാൽ അമ്മ കണ്ണീരൊപ്പി എന്നെ നോക്കി മൃദുവായി ചിരിച്ചു. മകന്റെ വിലാപ്പുറത്ത് കൈയിട്ട് അമ്മമറിയത്തെപ്പോലെ ആശ്വസിപ്പിച്ചു അമ്മ. ലോകത്തെല്ലായിടത്തും പിറവിതൊട്ട് മരണംവരെ അമ്മയിൽനിന്നുള്ള ഇറങ്ങിപ്പോകലും തിരിച്ചുവരവുമാണ് പുരുഷന് ജീവിതം. കാമുകിയിൽ, ഭാര്യയിൽ, ഇണയിൽ അമ്മയെ നോക്കി നിരാശരാകുന്നവർ അമ്മയുടെ കോന്തലയിൽ കുരുങ്ങിപ്പോയവരല്ലേ. ഓശാന ഞായറിൽ തുടങ്ങി ഉത്ഥാനനാളായ ഈസ്റ്റർ ഞായറിൽ തീരുന്ന വിശുദ്ധവാരത്തിൽ പലപ്പോഴും അമ്മയുടെ അടുത്തെത്തും ഞാൻ. ഓശാനയിലെ കുന്തിരിക്കത്തിന്റെ മണവും അകിലിന്റെ സൗരഭ്യവും ഒഴുകിയെത്തുന്ന ദേവാലയദിവസങ്ങൾ ഓർമയിലെത്തും. പലതരം രുചികളുടെ സ്നേഹം നിറച്ചാണ് അമ്മ ഞങ്ങളെ കാത്തിരിക്കാറുള്ളത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Home